തിരുനെൽവേലിയിൽ ആശുപത്രി മാലിന്യം തള്ളിയ കേസ്: മലയാളി ഉൾപ്പെടെ രണ്ടുപേർ കൂടി അറസ്റ്റിൽ

കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യം ഉൾപ്പെടെ തിരുനെൽവേലിയിൽ തള്ളിയ സംഭവത്തിൽ മലയാളി ഉൾപ്പെടെ രണ്ടുപേർ കൂടി അറസ്റ്റിൽ. കണ്ണൂർ സ്വദേശി നിഥിൻ ജോർജ്, ലോറി ഉടമ ചെല്ലദുരെ എന്നിവരെയാണ് സുത്തമല്ലി പൊലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കൽ മാലിന്യമെത്തിച്ച ലോറി കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.
സ്വകാര്യ മാലിന്യ കമ്പനിയിലെ സൂപ്പർവൈസറാണ് നിഥിൻ ജോർജ്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു സേലം സ്വദേശിയുടെ ലോറി പിടികൂടിയത്. കേസിൽ നേരത്തെ തിരുനെൽവേലി സുത്തമല്ലി സ്വദേശികളായ മായാണ്ടി, മനോഹർ എന്നിവർ അറസ്റ്റിലായിരുന്നു.
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെയും (ആർസിസിസി) ഉള്ളൂർ ക്രെഡൻസ് ആശുപത്രിയിലെയും മാലിന്യമാണ് തിരുനെൽവേലിയിൽ തള്ളിയത്. നേരത്തെ അറസ്റ്റിലായ മായാണ്ടി ഇടനിലക്കാരനായി നിന്നാണ് കേരളത്തിൽനിന്ന് മാലിന്യം എത്തിച്ചിരുന്നതെന്നാണ് നിഗമനം. മീൻ വ്യാപാരിയായ മനോഹർ മായാണ്ടിയുടെ കൂട്ടാളിയാണ്. മാലിന്യം തള്ളിയ സംഭവത്തിൽ 5 കേസുകളാണ് ഇതുവരെ റജിസ്റ്റർ ചെയ്തിരിക്കുന്നത്.
തിരുനെൽവേലിയിൽ തള്ളിയ മാലിന്യം കേരളത്തിൽ കൊണ്ടു വന്ന് സംസ്‌കരിക്കും. ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മാലിന്യം നീക്കം ചെയ്യുക. ഇതിനുള്ള നടപടികൾ തുടങ്ങി. ഒരേസമയം ഏഴിടങ്ങളിൽ നിന്നാണ് മാലിന്യം നീക്കം ചെയ്യുന്നത്. മാലിന്യം വേർതിരിച്ചശേഷം ആശുപത്രി മാലിന്യങ്ങൾ സംസ്‌കരിക്കാൻ ലൈസൻസ് ലഭിച്ചിട്ടുള്ള രണ്ട് കമ്പനികൾക്ക് നൽകാനാണ് തീരുമാനമെന്നാണ് റിപ്പോർട്ട്.
നാലു പഞ്ചായത്തുകളിലായി ഏഴിടങ്ങളിലാണ് മാലിന്യം തള്ളിയത്. പ്ലാസ്റ്റിക് മാലിന്യം കഴിച്ച് മൂന്നു പശുക്കൾ ചത്തിരുന്നു. കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തതോടെ മാലിന്യം ജലാശയങ്ങളിലും കലരുന്ന അവസ്ഥയുണ്ടായി. ഇതേത്തുടർന്നാണ് നാട്ടുകാർ പൊലീസിൽ പരാതി നൽകിയത്. വിഷയത്തിൽ ദേശീയ ഗ്രീൻ ട്രൈബ്യൂണൽ പരിഗണിച്ച കേസ്, എത്രയും പെട്ടെന്ന് മാലിന്യം നീക്കാനും, നടപടി പുരോഗതി അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്.