
കോഴിക്കോട് വലിയങ്ങാടിയിൽ കോർപറേഷൻ കെട്ടിടം തകർന്നുവീണ് നാല്തൊഴിലാളികൾ മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. അസ്വാഭാവിക മരണത്തിനാണ് കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തിരിക്കുന്നത്. കോൺക്രീറ്റ് സ്ലാബ് തകർന്ന് വീണ് സമീപത്ത് വിശ്രമിക്കുകയായിരുന്ന ജബ്ബാർ,അഷ്റഫ്,ബഷീർ എന്നിവരാണ് മരിച്ചത്. വർഷങ്ങൾ പഴക്കമുളള പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടത്തിന്റെ സ്ലാബാണ് തകർന്ന് വീണത്. കോർപറേഷന്റെ അനാസ്ഥയാണ് അപകടത്തിന് പിന്നിലെന്നാണ് നാട്ടുകാരുടെ ആരോപണം.
അപകടത്തിൽ പരുക്കേറ്റ മറ്റ് രണ്ടുപേര്‍ ചികിത്സയിൽ തുടരുകയാണ്. അതിൽത്തന്നെ പരുക്കേറ്റ വിനോദിന്റെ നില അതീവ ഗുരുതരമാണ്. നട്ടെല്ലിനും,തലയ്ക്കുമാണ് ഇയാൾക്ക് ഗുരുതരമായി പരുക്കേറ്റിരിക്കുന്നത്. വിനോദ് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. മരിച്ച ജബ്ബാറിന്റെ സംസ്കാരം ഇന്ന് കിണാശ്ശേരിയിലെ കോന്തനാരി ഖബർസ്ഥാനിൽ നടക്കും. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഇയാളുടെ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചു. മരിച്ച അത്തോളി സ്വദേശി അഷറഫിന്റെ സംസ്കാരം നാളെയാണ് നടക്കുക. വിദേശത്തുള്ള മകൻ നാട്ടിലെത്തിയശേഷം രാവിലെ 10 മണിക്കായിരിക്കും സംസ്കാരം.




