KeralaNational

ഇന്ധന വില കുതിക്കുന്നു; ആഭ്യന്തര വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും

ആഭ്യന്തര വ്യോമയാന വിപണിയുടെ 90%-ത്തിലധികം നിയന്ത്രിക്കുന്ന ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനികളായ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു. ജൂണ്‍ 1 മുതല്‍ മൂന്ന് മാസത്തേയ്ക്ക് ആഭ്യന്തര സര്‍വീസ് വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. അമേരിക്ക-ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് വിമാന ഇന്ധന വിലയിലുണ്ടായ കുത്തനെയുള്ള വര്‍ദ്ധനവും, സ്‌കൂള്‍ അവധിക്കാലത്തിന് ശേഷമുള്ള യാത്രക്കാരുടെ കുറവുമാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന കാരണങ്ങളായി വിവിധ വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

എയര്‍ ഇന്ത്യ തങ്ങളുടെ ആഭ്യന്തര സര്‍വീസുകളില്‍ 15% വരെ കുറവ് വരുത്തുമ്പോള്‍, ഇന്‍ഡിഗോ 5% മുതല്‍ 7% വരെ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാനാണ് പദ്ധതിയിടുന്നത്. ഒരു വിമാനക്കമ്പനിയുടെ പ്രവര്‍ത്തനച്ചെലവിന്റെ ഏകദേശം 40%-ത്തോളം ഇന്ധനച്ചെലവാണ് വരുന്നത്. അന്താരാഷ്ട്ര സര്‍വീസുകള്‍ വെട്ടിക്കുറക്കുമെന്നും എയര്‍ ഇന്ത്യ ഇതിനിടെ പ്രഖ്യാപിച്ചിരുന്നു.

‘ഞങ്ങള്‍ ആഴ്ചയില്‍ ശരാശരി 3,800 സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഞങ്ങളുടെ ആഭ്യന്തര സര്‍വീസുകള്‍ക്കുള്ള എടിഎഫ് (ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍) വില മുമ്പ് കിലോലിറ്ററിന് 80,000 രൂപയായിരുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന വാറ്റ് നിരക്കുകളിലെ വ്യത്യാസം അനുസരിച്ച്, പല നഗരങ്ങളിലും ഇതിപ്പോള്‍ ഒരു ലക്ഷം രൂപയ്ക്ക് മുകളിലായി ഉയര്‍ന്നിട്ടുണ്ട്. ഇത്രയും ഉയര്‍ന്ന ഇന്ധനവിലയുള്ളപ്പോള്‍ സര്‍വീസ് നടത്തുന്നത് സാമ്പത്തികമായി ലാഭകരമല്ലെന്നാണ് എയര്‍ ഇന്ത്യയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നത്. മെയ് 17-ന് ഡല്‍ഹി സര്‍ക്കാര്‍ എടിഎഫിന്മേലുള്ള വാറ്റ് 25%-ല്‍ നിന്ന് 7% ആയി കുറയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഞങ്ങള്‍ ഒരു റൂട്ടും പൂര്‍ണമായി നിര്‍ത്തലാക്കില്ല, എന്നാല്‍ നിര്‍ദ്ദിഷ്ട സെക്ടറുകളില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം കുറയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുംബൈയില്‍ നിന്ന് അഹമ്മദാബാദ്, നാഗ്പൂര്‍, പട്‌ന, ഭോപ്പാല്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് വെട്ടിക്കുറയ്ക്കാന്‍ സാധ്യതയുള്ള ലിസ്റ്റിലുള്ളത്. ഡല്‍ഹിയില്‍ നിന്ന് ഹൈദരാബാദ്, ബെംഗളൂരു, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളുടെ എണ്ണവും കുറയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. സര്‍വീസുകള്‍ കുറയ്ക്കുന്നതില്‍ ഭൂരിഭാഗവും മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങളില്‍ നിന്നാണെങ്കിലും, ദക്ഷിണേന്ത്യന്‍ മേഖലയെയും ഇത് ബാധിക്കും. കാരണം ഈ സെക്ടറുകളിലേക്കുള്ള മടക്ക സര്‍വീസുകളും റദ്ദ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര സര്‍വീസുകള്‍ വെട്ടിച്ചുറച്ചതാണ് ഇതിനുള്ള മറ്റൊരു കാരണം. നിലവില്‍ അന്താരാഷ്ട്ര സര്‍വീസ് കുറച്ചതിനാല്‍, ഡല്‍ഹി, മുംബൈ തുടങ്ങിയ ഹബ്ബുകളിലേക്ക് അന്താരാഷ്ട്ര കണക്റ്റിംഗ് ഫ്‌ലൈറ്റുകള്‍ക്കായി എത്തുന്ന ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലും കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആവശ്യക്കാരുടെ എണ്ണത്തില്‍ ഉണ്ടായേക്കാവുന്ന ഈ കുറവും മറ്റൊരു ഘടകമാണ്. ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് അവസാനം വരെ ഞങ്ങള്‍ ഈ സര്‍വീസുകള്‍ നടത്തില്ല. യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ഒഴിവാക്കാന്‍ ഈ ഫ്‌ലൈറ്റുകള്‍ ഇതിനകം തന്നെ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഭ്യന്തര സര്‍വീസുകളില്‍ 5% മുതല്‍ 7% വരെ കുറവ് വരുത്തുമെന്ന് ഇന്‍ഡിഗോയും അറിയിച്ചിട്ടുണ്ട്. ‘സാധാരണയായി സ്‌കൂള്‍ അവധിക്കാലത്തിന് ശേഷമുള്ള മാസങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്താറുണ്ട്. ആവശ്യക്കാരുടെ എണ്ണത്തില്‍ പ്രതീക്ഷിക്കുന്ന ഈ ഇടിവ് പ്രമാണിച്ച് ജൂണ്‍ 1 മുതല്‍ ഞങ്ങള്‍ സര്‍വീസുകള്‍ കുറയ്ക്കുകയാണ്. ഇന്‍ഡിഗോ പ്രതിദിനം 1,950 സര്‍വീസുകള്‍ നടത്തുന്നുണ്ട്, അതിനാല്‍ ചെറിയൊരു ശതമാനം കുറവ് വരുത്തിയാല്‍ പോലും അത് വലിയൊരു കൂട്ടം സര്‍വീസുകള്‍ റദ്ദാക്കപ്പെടുന്നതിന് തുല്യമാണെന്നും ഇന്‍ഡിഗോ വൃത്തങ്ങള്‍ അറിയിച്ചു.

ഡല്‍ഹി ആറ് മാസത്തേക്ക് വാറ്റ് നിരക്ക് കുറച്ചപ്പോള്‍, മഹാരാഷ്ട്ര സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച എടിഎഫിന്മേലുള്ള വാറ്റ് നവംബര്‍ 14 വരെ 18%-ല്‍ നിന്ന് 7% ആയി കുറച്ചിരുന്നു. പ്രതിസന്ധിയിലായ വ്യോമയാന മേഖലയ്ക്ക് പിന്തുണയെന്നോണം ഏപ്രില്‍ 1-ന് ആഭ്യന്തര വിമാനക്കമ്പനികള്‍ക്കുള്ള എടിഎഫ് വിലവര്‍ദ്ധനവ് 25% ആയി കേന്ദ്ര സര്‍ക്കാര്‍ പരിമിതപ്പെടുത്തിയിരുന്നു. കൂടാതെ, വിമാനങ്ങളുടെ പാര്‍ക്കിംഗ് ഫീസ് കുറയ്ക്കുകയും വിമാനക്കമ്പനികള്‍ക്കായി അടിയന്തര ക്രെഡിറ്റ് പദ്ധതി ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button