
ഡൽഹിയിൽ കേന്ദ്ര ആരോഗ്യമന്ത്രിുമായി നടത്തിയ കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്നും, ഈ വർഷം തന്നെ കേരളത്തിന് എയിംസ് അനുവദിക്കുമെന്ന ഉറപ്പ് ലഭിച്ചതായും കെ. മുരളീധരൻ അറിയിച്ചു. എയിംസ് കേരളത്തിൽ എവിടെയായാലും പ്രശ്നമില്ലെന്നും, ആവശ്യമായ ഭൂമി ഏറ്റെടുത്ത് നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നിലവാരം ഉയർത്തുന്നതിനാവശ്യമായ കേന്ദ്രസഹായം നൽകുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പുനൽകിയതായി അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്തെ കെ. കരുണാകരൻ സ്മാരക ഗവൺമെന്റ് മെഡിക്കൽ കോളേജിന് അടുത്ത അധ്യയന വർഷം 100 എംബിബിഎസ് സീറ്റിന് അനുമതി നൽകുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോടികൾ ചെലവഴിച്ച് വർഷങ്ങൾ മുമ്പ് കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടും മെഡിക്കൽ കോളേജിൽ പഠനം ആരംഭിക്കാനാകാതിരുന്നത് അനാസ്ഥയാണെന്ന അഭിപ്രായവും കേന്ദ്രമന്ത്രി പങ്കുവെച്ചതായി കെ. മുരളീധരൻ വ്യക്തമാക്കി. കൂടാതെ, എൻഎച്ച്എം ഫണ്ട് വർധിപ്പിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കാമെന്നും, കേരളത്തിന്റെ വിവിധ ആരോഗ്യ ആവശ്യങ്ങളിൽ കേന്ദ്രം അനുകൂല സമീപനമാണ് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




