തിരുവനന്തപുരം മൃഗശാല നെയ്യാറിലേക്ക് മാറ്റും; ‘അനാവശ്യ വിവാദങ്ങൾ അവസാനിപ്പിക്കണം’, മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം മൃഗശാല നെയ്യാറിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ പ്രതികരണവുമായി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. ഈ വിഷയത്തിൽ ഇപ്പോൾ നടക്കുന്നത് തികച്ചും അനാവശ്യ വിവാദങ്ങളാണെന്നും, മൃഗശാല മാറ്റിസ്ഥാപിക്കുന്ന തീരുമാനവുമായി സർക്കാർ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. നെയ്യാറിലേക്ക് മാറ്റിയാലും തിരുവനന്തപുരത്തിന്റെ പ്രാധാന്യത്തിന് യാതൊരു കോട്ടവും തട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ മാതൃകയിലായിരിക്കും പുതിയ മൃഗശാല ഒരുക്കുകയെന്നും, മനുഷ്യർ മൃഗങ്ങളെ കാണുന്നതിന് പകരം മൃഗങ്ങൾ സ്വതന്ത്രമായി ജീവിക്കുന്ന ആധുനിക രീതി നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. മൃഗശാല മാറ്റുന്നതിന് പിന്നിൽ വാണിജ്യ താൽപ്പര്യങ്ങളുണ്ടെന്ന സി.പി.ഐ.എം ആരോപണത്തിന് മറുപടിയായി, ആർക്കാണ് കച്ചവട താൽപ്പര്യമില്ലാത്തതെന്നും മറ്റുള്ളവർ ചെയ്യുമ്പോൾ മാത്രം അത് തെറ്റായി കാണുന്നത് ശരിയല്ലെന്നും മന്ത്രി തിരിച്ചടിച്ചു. ഇതിനിടെ, മൃഗശാല മാറ്റുന്നതിനെ അനുകൂലിച്ച് സി.പി. ജോണും രംഗത്തെത്തിയിട്ടുണ്ട്.
നഗരത്തിലെ തിരക്കുകൾ കാരണം മൃഗങ്ങൾ കടുത്ത ശബ്ദമലിനീകരണം അനുഭവിക്കുന്നുണ്ടെന്നും അതിനാൽ ഇവിടെ മൃഗശാല അനുയോജ്യമല്ലെന്നും മേയർ വി.വി. രാജേഷും യു.ഡി.എഫ് കൗൺസിലർ കെ.എസ്. ശബരീനാഥനും വ്യക്തമാക്കി. 160 വർഷം മുമ്പുള്ള അന്തരീക്ഷമല്ല ഇപ്പോഴുള്ളതെന്നും, നഗരം വളർന്നതോടെ സൗകര്യങ്ങൾ തികയാതെ വംശനാശഭീഷണി നേരിടുന്ന മൃഗങ്ങൾ ചത്തുപോകുന്ന അവസ്ഥയാണെന്നും അവർ മുഖ്യമന്ത്രിക്ക് പിന്തുണയേകി ചൂണ്ടിക്കാണിച്ചു.
എന്നാൽ, സർക്കാരിന്റെ ഈ നീക്കത്തിനെതിരെ മുൻ എം.എൽ.എയും സി.പി.ഐ.എം നേതാവുമായ വി.കെ. പ്രശാന്ത് രംഗത്തെത്തിയിട്ടുണ്ട്. മൃഗശാല മാറ്റുന്നതിന് പിന്നിൽ വാണിജ്യ താൽപ്പര്യങ്ങളുണ്ടെന്നും, കോർപ്പറേറ്റുകൾക്ക് ഭൂമി മറിച്ചു നൽകാനുള്ള ശ്രമമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ ഈ പദ്ധതിയുമായി മുന്നോട്ടുപോയാൽ ഇടതുപക്ഷം ശക്തമായ സമരപരിപാടികളുമായി പ്രതിരോധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.




