പാമ്പുകടിയേറ്റ് ഒരാഴ്ചയ്ക്ക് ശേഷം ദുരന്തം; ചികിത്സയ്ക്കിടെ യുവതി മരിച്ചു

കൊല്ലം: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന 37കാരി മരിച്ചു. കൊല്ലം കടയ്ക്കലിലെ ചരിപ്പറമ്പ് വിളയിൽ അമൃതത്തിൽ അനീഷിന്റെ ഭാര്യ ശാലിനിയാണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് ശാലിനിക്ക് പാമ്പുകടിയേറ്റത്. വീട്ടിനുള്ളിൽ ഗ്യാസ് കുറ്റിക്ക് സമീപത്തുവച്ചായിരുന്നു സംഭവം. തുടർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങിയെങ്കിലും വീണ്ടും ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതോടെ കഴിഞ്ഞ ദിവസം അഞ്ചലിലെ ആശുപത്രിയിലെത്തി മരുന്ന് നൽകിയിരുന്നു.
തുടർന്ന് ശാരീരിക അസ്വസ്ഥതകൾ കൂടുതൽ രൂക്ഷമായതിനെത്തുടർന്ന് ഇന്നലെ വെഞ്ഞാറമൂടുള്ള സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ കടയ്ക്കൽ പൊലീസ് മേൽനടപടികൾ ആരംഭിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണ് നിലവിൽ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ശാലിനിയുടെ ഭർത്താവ് അനീഷ് വിദേശത്താണ്. മക്കൾ: അമൃത, അമർനാഥ്




