ഒടുവിൽ ഒത്തുതീർപ്പ്; 18 ബില്യൺ നൽകാൻ മെറ്റ, ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും കൗമാരക്കാർക്ക് കടുത്ത നിയന്ത്രണം

ന്യൂയോർക്ക്: കുട്ടികളെയും യുവാക്കളെയും അടിമപ്പെടുത്തുന്ന തരത്തിലെ ഫീച്ചറുകൾ ബോധപൂർവം രൂപകല്പന ചെയ്ത് ലാഭം നേടുന്നുവെന്ന കേസിൽ വൻ നഷ്ടപരിഹാരം നൽകാൻ മെറ്റ. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങൾ നൽകിയ ഹർജിയിൽ അടുത്ത പത്ത് വർഷത്തിനിടെ 18 ബില്യൺ (1.71ലക്ഷം കോടി) നൽകാൻ ധാരണയായി.
കൂടാതെ കൗമാരക്കാർ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും മെറ്റ് അറിയിച്ചു. കുട്ടികളുടെ സുരക്ഷ, യുവാക്കളിലെ സോഷ്യൽ മീഡിയ ആസക്തി, ഡേറ്റ സ്വകാര്യത തുടങ്ങിയ വിഷയങ്ങളിലാണ് മെറ്റയ്ക്കെതിരെ ഹർജി നൽകിയത്.ബുധനാഴ്ചയാണ് ഫെഡറൽ വിചാരണ ഒത്തുതീർപ്പ് ധാരണ പ്രഖ്യാപിച്ചത്. മെറ്റയിൽ പെട്ടെന്ന് ഒരു അഴിച്ചുപണി നടക്കില്ലെങ്കിലും കുട്ടികൾക്കായി പ്ലാറ്റ്ഫോമുകളിൽ പ്രത്യേക മാറ്റങ്ങൾ വരുത്താൻ മെറ്റ സമ്മതിച്ചതായാണ് റിപ്പോർട്ട്.
അടുത്ത 10 വർഷത്തിനുള്ളിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വലിയ മാറ്റങ്ങളാണ് വരാൻ പോകുന്നത്. കൗമാരക്കാരുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയുടെ ഉപയോഗം ഒരു ദിവസം രണ്ട് മണിക്കൂറായി പരിമിതപ്പെടുത്തും.മാതാപിതാക്കളുടെ സമ്മതമില്ലാതെ അർദ്ധ രാത്രി മുതൽ രാവിലെ ആറ് മണിവരെ ഉപയോഗം തടയുമെന്നും മെറ്റ അറിയിച്ചു. സ്കൂൾ സമത്തെ (രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ) നോട്ടിഫിക്കേഷനുകൾക്കും മെറ്റ നിയന്ത്രണംഏർപ്പെടുത്തു. പ്രായപരിധി നിർണയിക്കാൻ കൂടുതൽ നടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ അറിച്ചു.
ഒത്തുതീർപ്പിന് സമ്മതിച്ചെങ്കിലും തെറ്റായ നടപടികൾ ഉണ്ടായെന്ന ആരോപണം മെറ്റ നിഷേധിച്ചു. ഒത്തുതീർപ്പിന്റെ ഭാഗമായി നൽകേണ്ട മൊത്തം തുക മെറ്റയുടെ മൂന്ന് മുതൽ നാല്മാസത്തെ ലാഭത്തിനുംഒരു മാസത്തെ വരുമാനത്തിനും തുല്യമാണെന്നാണ് കണക്ക്.2023ലാണ് യുഎസിലെ 29 സംസ്ഥാനങ്ങൾസംയുക്തമായിമെറ്റയ്ക്കെതിരെ കേസ് ഫയൽ ചെയ്തത്. കേസിന്റെ വിചാരണ കാലിഫോർണിയയിലെ ഓക്ലാൻസ് ഫെഡറൽകോടതിയിൽ പുരോഗമിക്കവെയാണ് വൻ ഒത്തുതീർപ്പ് ഉണ്ടായിരിക്കുന്നത്. ഒത്തുതീർപ്പ് വാർത്ത പുറത്തുവന്നതിന് പിന്നാലെ മെറ്റയുടെ ഓഹരി വില 4.1 ശതമാനം വരെ ഉയർന്നു. വ്യാപാരം അവസാനിച്ചപ്പോൾ1.1 ശതമാനം നേട്ടത്തിലാണ് ഓഹരി ക്ലോസ് ചെയ്തത്.




