KeralaNews

‘മുഴുവന്‍ സമയ കെപിസിസി അധ്യക്ഷന്‍ വേണം’; രാഹുലിനെയും പ്രിയങ്കയെയും കണ്ട് രമേശ് ചെന്നിത്തല

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കെപിസിസി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച. എത്രയും വേഗം കെപിസിസി അധ്യക്ഷനെ തീരുമാനിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടതായി ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് ഒരു മുഴുവന്‍ സമയ അധ്യക്ഷന്‍ വേണമെന്നാണ് പ്രവര്‍ത്തകരുടെ പൊതു വികാരം. അത് താന്‍ പ്രിയങ്കാഗാന്ധിയെയും അറിയിച്ചു. മുഴുവന്‍ സമയ കെപിസിസി പ്രസിഡന്റിനെ അധികം വൈകാതെ തീരുമാനിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ പ്രത്യേകമായി പേരുകള്‍ ചര്‍ച്ച ചെയ്തില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുക്കാനായി ഇന്നലെയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡല്‍ഹിയിലെത്തിയത്. ഇന്നു രാവിലെയാണ് രമേശ് ചെന്നിത്തല കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് രാഹുല്‍ ഗാന്ധി, പ്രിയങ്കാഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും രമേശ് ചെന്നിത്തല കാണുന്നുണ്ട്. ഓണം കഴിഞ്ഞ് സെപ്റ്റംബര്‍ ആദ്യവാരത്തില്‍ കെപിസിസി അധ്യക്ഷ നിയമന ചര്‍ച്ചകള്‍ ഹൈക്കമാന്‍ഡ് ഊര്‍ജ്ജിതമാക്കിയേക്കും.

അതേസമയം ഏതു സമയവും കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുത്തേക്കാമെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണ്. ചര്‍ച്ചകള്‍ ഇനിയും ഉണ്ടായേക്കാം. ഒരാള്‍ക്ക് ഒരു പദവി എന്നുള്ള നിബന്ധനയൊന്നും കോണ്‍ഗ്രസ് ഭരണഘടനയിലില്ല. ഒന്നിലേറെ പദവികള്‍ നന്നായി നിര്‍വഹിച്ച ഒട്ടേറെ നേതാക്കളുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. കെപിസിസി അധ്യക്ഷനിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിഡി സതീശന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button