ചെലവ് കുറയ്ക്കാൻ നീക്കം; ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ ഹിമാചൽ സർക്കാർ

ദില്ലി: സംസ്ഥാനത്തെ ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ തസ്തികകൾ വെട്ടിക്കുറയ്ക്കാൻ ഹിമാചൽ പ്രദേശ് സർക്കാർ. ഉദ്യോഗസ്ഥർക്ക് ശമ്പള ഇനത്തിൽ വരുന്ന ചെലവ് കുറയ്ക്കാനും ഭരണനിർവഹണം കൂടുതൽ കാര്യക്ഷമമാക്കാനുമാണ് നടപടി. ഓൾ ഇന്ത്യ സർവീസ് കേഡറുകളിലെ അംഗബലം കുറയ്ക്കുന്നതിനുള്ള ഔദ്യോഗിക ശുപാർശ ഉടൻ തന്നെ കേന്ദ്ര സർക്കാരിന് അയക്കും.
നിലവിൽ സംസ്ഥാനത്തുള്ള 153 ഐഎഎസ് ഉദ്യോഗസ്ഥരെ 130 ആക്കി കുറയ്ക്കും. ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ എണ്ണം 118 ൽ നിന്ന് 83 ആയി കുറയ്ക്കും. സമാനമായി ഐപിഎസ് ഉദ്യോഗസ്ഥരുടെ എണ്ണവും കുറയ്ക്കുമെങ്കിലും എത്ര ഉദ്യോഗസ്ഥരെ കുറയ്ക്കുമെന്ന് വ്യക്തത വന്നിട്ടില്ല. സംസ്ഥാനത്ത് 70 ലക്ഷം ജനങ്ങളാണ് ഉള്ളത്. ഇത്രയും ജനങ്ങൾക്ക് ഇത്രയധികം ഉദ്യോഗസ്ഥരുടെ ആവശ്യമില്ലെന്നാണ് മുഖ്യമന്ത്രി
സുഖ്വീന്ദർ സിങ് സുഖുവിന്റെ പ്രതികരണം. 100 മുതൽ 110 വരെ ഐ.എ.എസ് ഉദ്യോഗസ്ഥരെ മാത്രമേ ആവശ്യമുള്ളൂവെന്നും ഉദ്യോഗസ്ഥ തലത്തിൽ എതിർപ്പിൻ്റെ സാധ്യത കൂടി മുൻനിർത്തിയാണ് 23 തസ്തികകൾ മാത്രം കുറയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വലിയ ഉദ്യോഗസ്ഥ പട ആവശ്യമില്ലെന്നും സർക്കാരിൻ്റെ ക്ഷേമപദ്ധതികളും നയങ്ങളും ആത്മാർത്ഥതയോടെ നടപ്പാക്കുന്ന ഉദ്യോഗസ്ഥരെയാണ് സംസ്ഥാനത്തിന് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ് ഉദ്യോഗസ്ഥർക്ക് മാത്രമായി പ്രതിവർഷം ഏകദേശം 200 കോടിയോളം രൂപയുടെ ചെലവ് വരുന്നുണ്ട്. ഇപ്പോൾ ഭൂരിഭാഗം ഉദ്യോഗസ്ഥർക്കും ആവശ്യത്തിന് ജോലില്ലെന്നും മുഖ്യമന്ത്രി പറയുന്നു. കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥർക്ക് തടസ്സങ്ങളില്ലാതെ അനുമതി നൽകുന്ന രീതിയാണ് നിലവിൽ സർക്കാർ സ്വീകരിക്കുന്നത്.
മുൻകാലങ്ങളിൽ ഡെപ്യൂട്ടേഷൻ അപേക്ഷകളിൽ കാലതാമസം നേരിട്ടിരുന്നുവെങ്കിൽ, ഇപ്പോൾ അപേക്ഷിക്കുന്ന നിമിഷം തന്നെ ഉദ്യോഗസ്ഥർക്ക് കേന്ദ്ര സർവീസിലേക്ക് പോകാൻ വിടുതൽ നൽകുന്നുണ്ട്. നിലവിൽ ഹിമാചലിൽ നിന്നുള്ള ഇരുപതോളം ഐ.എ.എസ് ഉദ്യോഗസ്ഥരും ഡസനിലധികം ഐ.പി.എസ്, ഐ.എഫ്.എസ് ഉദ്യോഗസ്ഥരും കേന്ദ്ര ഡെപ്യൂട്ടേഷനിൽ സേവനമനുഷ്ഠിക്കുന്നുണ്ട്.




