ഇമ്രാൻ ഖാൻ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക്; ഉടൻ മാറ്റാൻ ഉത്തരവിട്ട് സുപ്രീംകോടതി

ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഉത്തരവിട്ട് പാകിസ്ഥാൻ സുപ്രീംകോടതി. പാകിസ്ഥാനിലെ ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യനില വഷളാണെന്ന വാർത്തകൾക്കിടെയാണ് കോടതിയുടെ ഉത്തരവ്. സർക്കാരിന്റെ എതിർപ്പ് തള്ളിയ കോടതി 48 മണിക്കൂറിനുള്ളിൽ ഖാനെ ഷിഫ ഇന്റർനാഷണൽ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചു.
സെപ്തംബർ 16വരെ അദ്ദേഹത്തിന് അവിടെ ചികിത്സതേടാൻ അനുവാദമുണ്ട്. ഖാന്റെ ആരോഗ്യനില വിലയിരുത്താൻ ഒരു മെഡിക്കൽ ബോർഡും രൂപീകരിക്കും. ഇതിൽ ഇമ്രാൻ ഖാന്റെ സഹോദരി ഡോ. അലീമ ഖാനെയും ഉൾപ്പെടുത്തു. ജയിലിലുള്ള ഇമ്രാൻ ഖാന്റെ ആരോഗ്യനിലയെ കുറിച്ച് കൃത്യമായ വിവരങ്ങൾ പുറത്തു വരുന്നില്ലെന്ന് ബന്ധുക്കൾ ഉൾപ്പെടെ നിരന്തരം പരാതിപ്പെട്ടിരുന്നു.
അഴിമതി ആരോപണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാക്കപ്പെട്ട ഇമ്രാൻ ഖാൻ 2023 മുതൽ അഡിയാലയിലെ ജയിലിൽ കഴിയുകയാണ്. ഇമ്രാൻ ഖാനെ കാണാൻ കുടുംബത്തെ പോലും അനുവദിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടിയായ പാകിസ്ഥാൻ തെഹ്രിക് ഇ ഇൻസാഫ് നേതാക്കൾ ആരോപിച്ചിരുന്നു.




