സോണിയ ഗാന്ധി മാപ്പ് പറയണം!വന്ദേമാതര വിവാദം കത്തുന്നു

എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടയിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദം രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകുന്നു. കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. ദേശീയഗീതാലാപനം തടസ്സപ്പെടുത്താൻ ശ്രമിച്ചതിന് സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ചും പാർട്ടി ആലോചിക്കുന്നുണ്ട്.
എ.ഐ.സി.സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ചരിത്രത്തിലാദ്യമായാണ് വന്ദേമാതരം പൂർണ്ണമായി ആലപിക്കപ്പെട്ടത്. എന്നാൽ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി ഇത് സംഭവിച്ചതോടെ കോൺഗ്രസ് ഹൈക്കമാൻഡ് വെട്ടിലായി.
ആദ്യ രണ്ട് ചരണങ്ങൾ കഴിഞ്ഞും ആലാപനം തുടർന്നതോടെ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ മുതിർന്ന നേതാക്കൾ അസ്വസ്ഥരായി. ആലാപനം നിർത്താൻ നേതാക്കൾ ആംഗ്യം കാണിക്കുകയും, സേവാദൾ നേതാവിനെ വിളിച്ച് സോണിയ ഗാന്ധി ശകാരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
വന്ദേമാതരം പൂർണ്ണമായി ആലപിക്കാൻ പാടില്ലെന്നാണ് പാർട്ടി നയമെന്ന് രാഹുൽ ഗാന്ധി സേവാദൾ നേതാവിനോട് പറയുന്ന ദൃശ്യങ്ങൾ നിഷികാന്ത് ദുബെ എം.പി പുറത്തുവിട്ടത് കോൺഗ്രസിനെതിരെ ശക്തമായ ആയുധമാക്കാൻ ബി.ജെ.പി ഒരുങ്ങുകയാണ്. വിവാദത്തിന് പിന്നാലെ സംഘാടകതലത്തിൽ സംഭവിച്ച പിഴവാണ് ഗാനാലാപനം പൂർണ്ണമാകാൻ കാരണമെന്നാണ് സൂചന.
പുറത്തുനിന്നെത്തിച്ച ഗായകസംഘത്തിന് എവിടെവരെ പാടണമെന്ന നിർദ്ദേശം സംഘാടകർ നൽകിയിരുന്നില്ല. എന്നാൽ ആലാപനം തടസ്സപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നാണ് പാർട്ടി ജനറൽ സെക്രട്ടറി ജയറാം രമേശിന്റെ ന്യായീകരണം. ഏറെനേരമായി നിന്നിരുന്ന മല്ലികാർജുൻ ഖർഗെയ്ക്ക് കസേര കൊണ്ടുവരാൻ സോണിയ ഗാന്ധി ആവശ്യപ്പെട്ടതാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.




