
പൊതു വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ സ്റ്റാഫിൽ ജമാ അത്തെ ഇസ്ലാമി നേതാവിനെ ഉൾപ്പെടുത്തിയതിനെതിരെ എംഎസ്എഫ്. നിയമനം പിൻവലിക്കണമെന്ന് എംഎസ്എഫ് ആവശ്യപ്പെട്ടു. കൊണ്ടോട്ടി മണ്ഡലം എംഎസ്എഫ് ആണ് പ്രമേയം അവതരിപ്പിച്ചത്. പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവരെ അധികാരത്തിലെത്തിയ ശേഷം മറക്കുന്നുവെന്നും പ്രമേയത്തിൽ വിമർശിക്കുന്നു.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം വിവിധ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് ഉൾപ്പെടെയുള്ള തസ്തികകളിലേക്ക് പാർട്ടിയുടെയും പോഷക സംഘടനകളുടെയും സജീവ പ്രവർത്തകർക്ക് അർഹമായ പരിഗണന ലഭിക്കാത്തത് പ്രവർത്തകരിൽ കടുത്ത നിരാശയും വേദനയും സൃഷ്ടിച്ചിരിക്കുകയാണ്. പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവരെ അധികാരത്തിലെത്തിയ ശേഷം മറക്കുന്നത് പ്രവർത്തകരുടെ ആത്മവിശ്വാസത്തെ തകർക്കുന്നതാണ്.
വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൽ ഓഫീസ് അറ്റൻഡൻ്റ് തസ്തികയിലേക്ക്, ജമാഅത്തെ ഇസ്‌ലാമിയുടെ നേതാവിന് നിയമനം നൽകിയത് എം.എസ്.എഫ് പ്രവർത്തകരിൽ വലിയ മാനസിക പ്രയാസത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. പാർട്ടിക്കും പോഷക സംഘടനകൾക്കും വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച അർഹരായ പ്രവർത്തകർക്ക് മുൻഗണന നൽകുന്ന സമീപനം സ്വീകരിക്കണം. പല പ്രതികൂല സാഹചര്യത്തിലും പാർട്ടിയുടെ ആശയങ്ങളും നിലപാടുകളും ജനങ്ങളിലെത്തിച്ച യുവതലമുറയാണ് പാർട്ടിയുടെ ശക്തിയെന്നും എംഎസ്എഫ് ഓർമ്മപ്പെടുത്തുന്നു.




