അനധികൃത ഖനനത്തിനെതിരെ കർശന നടപടി; പ്രത്യേക സ്ക്വാഡ് രൂപീകരിക്കാൻ നിർദേശം നൽകി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

കേരളത്തിൽ അനധികൃത ഖനനങ്ങൾക്കെതിരെ കർശന നടപടിയുമായി ജിയോളജി വകുപ്പ് സംസ്ഥാന വ്യാപക പരിശോധനയ്ക്ക് തുടക്കമിട്ടു. ഇതിന്റെ ഭാഗമായി മലപ്പുറത്ത് അനധികൃത ഖനനം തടയുന്നതിനായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. മൈനിങ് ആൻഡ് ജിയോളജി ഡെപ്യൂട്ടി ഡയറക്ടർ, ജിയോളജിസ്റ്റ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ പരിശോധനാ സംഘം പ്രവർത്തിക്കുന്നത്.
മലപ്പുറത്തെ പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിനെത്തുടർന്നാണ് വ്യവസായ വകുപ്പ് അടിയന്തര നടപടികളുമായി രംഗത്തെത്തിയത്. ജില്ലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന എല്ലാ ക്വാറികളും അടിയന്തരമായി അടപ്പിച്ചുപൂട്ടാൻ ജില്ലാ കളക്ടർക്ക് വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി കർശന നിർദേശം നൽകി. അനധികൃത ക്വാറികളിലെ എല്ലാവിധ നിർമ്മാണ പ്രവർത്തനങ്ങളും ഉടൻ തന്നെ നിർത്തിവെയ്ക്കണമെന്നാണ് ഉത്തരവ്.
കൂടാതെ, ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിക്കും (എസ്.പി) മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. രൂപീകരിച്ച പ്രത്യേക സ്ക്വാഡ് മൂന്നു ദിവസത്തിനുള്ളിൽ അനധികൃത ഖനനങ്ങൾ വ്യാപകമായി പരിശോധിച്ച് നടപടി സ്വീകരിച്ചതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് വകുപ്പ് ഡയറക്ടർക്ക് സമർപ്പിക്കണമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.




