കനത്ത മഴയ്ക്ക് മുന്നൊരുക്കം; ആരോഗ്യ വകുപ്പിന്റെ അടിയന്തര നിർദേശങ്ങൾ

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിന് അടിയന്തര നിർദേശങ്ങൾ നൽകിയതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ഡി.എം.ഒ, ഡി.പി.എം, മെഡിക്കൽ കോളേജ് അധികൃതർ എന്നിവരുമായി സ്ഥിതിഗതികൾ വിലയിരുത്തിയതായും, വെള്ളപ്പൊക്ക ഭീഷണിയുള്ള ആശുപത്രികളിൽ നിന്ന് മരുന്നുകളും ഉപകരണങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തര സാഹചര്യമുണ്ടായാൽ അവധിയിലുള്ള ജീവനക്കാരെ ജോലിക്ക് തിരികെ വിളിക്കുമെന്നും, ഒ.ആർ.എസ്, എലിപ്പനി പ്രതിരോധ മരുന്ന് ടി.ടി, പാമ്പുകടി-പേവിഷബാധ വാക്സിനുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ജില്ലാ ആശുപത്രി തലങ്ങളിൽ റാപ്പിഡ് റെസ്പോൺസ് സെല്ലുകൾ രൂപീകരിക്കുമെന്നും ദുരിതാശ്വാസ ക്യാമ്പുകളിൽ എലിപ്പനി പ്രതിരോധ മരുന്നുകളും കുടിവെള്ള ക്ലോറിനേഷനും ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. പനിയുള്ളവർക്ക് മാസ്കും പ്രത്യേക സൗകര്യങ്ങളും ഒരുക്കും. ആശുപത്രികളിൽ പവർ ബാക്കപ്പ് സജ്ജമാക്കാനും, പൊതുജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കി തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാനും അദ്ദേഹം നിർദേശിച്ചു.




