തലസ്ഥാനത്ത് കാർ നിയന്ത്രണം വിട്ട് ബൈക്കിലും ഓട്ടോയിലുമിടിച്ചു, നാലുപേർക്ക് പരിക്ക്, ബൈക്ക് യാത്രികന്റെ കാലറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത ജനറൽ ആശുപത്രിക്ക് സമീപം പാറ്റൂരിൽ കാർ ഡിവൈഡറിൽ തട്ടി നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിൽ ഇടിച്ച് അപകടം. രാത്രി ഏഴോടയാണ് അപകടമുണ്ടായത്. എതിർ ദിശയിൽ സഞ്ചരിച്ചിരുന്ന ബൈക്കിലും ഓട്ടോയിലുമിടിച്ചാണ് കാർ നിന്നത്. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു.
അപകടത്തിൽ ബൈക്ക് യാത്രികൻ പ്രശാന്ത്കുമാറിന്റെ കാൽ അറ്റുപോയി. സമീപത്തെ പള്ളി പറമ്പിലേക്ക് കാൽ തെറിച്ചുപോയതായി ദൃക്സാക്ഷികൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ പ്രശാന്ത്കുമാറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനറൽ ആശുപത്രി ഭാഗത്തുനിന്ന് പാറ്റൂരിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച ശേഷം എതിർദിശയിൽ വരികയായിരുന്ന ബൈക്കിലും തുടർന്ന് ഓട്ടോയിലും ഇടിച്ചുകയറുകയായിരുന്നു. അപകടം നടന്ന സമയത്ത് ഓട്ടോയിൽ മൂന്ന് പേർ ഉണ്ടായിരുന്നതായാണ് വിവരം. ഇവർക്കും പരിക്കേറ്റിട്ടുണ്ട്. കാറിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നുവെന്നാണ് പ്രാഥമിക വിവരം. രണ്ട് പേരാണ് അപകടത്തിനിടയാക്കിയ കാറിലുണ്ടായിരുന്നത്. വഞ്ചിയൂർ പൊലീസ് കാർ യാത്രക്കാരെ കസ്റ്റഡിയിലെടുത്തു.



