ശബരിമല നെയ്യ് തട്ടിപ്പ്! അന്വേഷണം ദേവസ്വം ബോർഡിലേക്കും; ദേവസ്വം കമ്മീഷണറോട് റിപ്പോർട്ട് തേടി മന്ത്രി

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് മറിച്ചുവിറ്റ് പകരം നിലവാരമില്ലാത്ത നെയ്യ് എത്തിച്ച സംഭവം ദേവസ്വം ബോർഡിലേക്കും അന്വേഷണം വ്യാപിക്കുന്നു. തട്ടിപ്പിൽ ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന വിലയിരുത്തലിനെത്തുടർന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ ദേവസ്വം കമ്മീഷണറോട് അടിയന്തര റിപ്പോർട്ട് തേടി.
ഏതൊക്കെ കാലഘട്ടത്തിലാണ് ഇത്തരത്തിൽ ഗുണനിലവാരമില്ലാത്ത നെയ്യ് ശബരിമലയിൽ എത്തിച്ചതെന്ന് ദേവസ്വം കമ്മീഷണർ അന്വേഷിക്കും. സംഭവത്തിൽ ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ ഉത്തരവിനെത്തുടർന്ന് വിജിലൻസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതിനിടെ, ആരോപണവിധേയനായ മിൽമ ഉദ്യോഗസ്ഥൻ ഷൈൻ ജോസഫിനെ രക്ഷിക്കാൻ ആസൂത്രിത ശ്രമം നടന്നതിന്റെ വിവരങ്ങളും പുറത്തുവന്നു. അന്വേഷണം പുരോഗമിക്കവേ ഷൈൻ ജോസഫ് നൽകിയ രാജി, എംഡിയുടെയും സർക്കാർ പ്രതിനിധിയുടെയും എതിർപ്പ് മറികടന്ന് ഇടത് ഭരണസമിതി അംഗീകരിക്കുകയായിരുന്നു. ചട്ടങ്ങൾ ലംഘിച്ച് ടെൻഡറിന് ശുപാർശ നൽകിയതും അംഗീകരിച്ചതും ഇയാളായിരുന്നു. ഭരണസമിതിയുടെ അറിവില്ലാതെ ഇത്തരം വലിയ ഇടപാടുകൾ നടക്കില്ലെന്നാണ് ക്ഷീരവികസന വകുപ്പിന്റെ നിലപാട്.




