
കൊവിഡ് വ്യാപനം തടയാനുള്ള ബ്രേക്ക് ദ ചെയിൻ പദ്ധതിയിൽ ക്രമക്കേട്. ചെലവുകളുടെ പൂർണ്ണ ബില്ലുകളോ രേഖകളോ ഹാജരാക്കിയില്ലെന്ന്
സാമൂഹ്യ സുരക്ഷാ മിഷൻ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീലിനെതിരെ റിപ്പോർട്ട്. ധനകാര്യ വിഭാഗത്തിന്റെ പരിശോധന റിപ്പോർട്ടിലാണ് ഇക്കാര്യം കണ്ടെത്തിയത്. സാമ്പത്തിക ഇടപാടുകൾ പ്രത്യേക ബാങ്ക് അക്കൗണ്ട് വഴിയല്ല നടത്തിയതെന്നും ധനകാര്യ വിഭാഗത്തിന്റെ പരിശോധന റിപ്പോർട്ട്.
ഡോ. മുഹമ്മദ് അഷീലിനെതിരെ വകുപ്പുതല അച്ചടക്ക നടപടി വേണമെന്ന് റിപ്പോർട്ടിൽ ശുപാർശ. പദ്ധതി നടപ്പാക്കാൻ സാമൂഹ്യ സുരക്ഷാ മിഷനെ ചുമതലപ്പെടുത്തിയ സർക്കാർ ഉത്തരവുകൾ നിലവിലില്ല. സാനിറ്റൈസർ, മാസ്ക് എന്നിവയുടെ നിർമ്മാണത്തിനായി സർക്കാർ അനുമതി ഇല്ലാതെ 33 ലക്ഷം വകുപ്പുകൾക്ക് മുൻകൂറായി നൽകിയെന്ന് കണ്ടെത്തൽ. വരവ് ചെലവ് കണക്കുകൾ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ട്.
ബില്ലുകളിലും വൗച്ചറുകളിലും അവ്യക്തതയില്ലെന്നും സ്പോൺസർഷിപ്പ് ആയി ലഭിച്ച സാധനങ്ങൾ സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തിയില്ലെന്നും ധനകാര്യ വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തി. ടെൻഡർ നടപടികൾ പാലിക്കാതെ പർച്ചേസുകൾ നടത്തുകയും ചെയ്തു. ഡോ.മുഹമ്മദ് അഷീലിൻ്റെ വിശദീകരണത്തിൽ തൃപ്തിയില്ലെന്നും വകുപ്പുതല അച്ചടക്ക നടപടി വേണമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.



