
കേരള ബിജെപിക്ക് ദില്ലിയിൽ പുതിയ കാര്യാലയം. സൗത്ത് അവന്യൂവിൽ 139-ാം ക്വാർട്ടേഴ്സ് ആണ് കേരള ബിജെപിയുടെ കാര്യാലയമായി പ്രവർത്തിക്കുക. ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം പി കെ കൃഷ്ണദാസിനാണ് ഓഫീസിന്റെ ചുമതല. കേന്ദ്ര പദ്ധതികൾ കേരളത്തിൽ എത്തിക്കാൻ ദില്ലിയിൽ ഓഫീസ് പ്രവർത്തിക്കുമെന്നും കേന്ദ്ര പദ്ധതികൾ കേരളത്തിലേക്ക് എത്തിക്കാനുള്ള ലെയ്സൺ ഓഫീസ് ആയിരിക്കും ഇതെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.
കേരളത്തിൽ 15 ശതമാനം ജനങ്ങൾ ബിജെപിക്കാണ് വോട്ട് ചെയ്തതെന്നും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു. എൽഡിഎഫ് സർക്കാർ കേന്ദ്ര പദ്ധതികൾ കേരളത്തിൽ എത്താതിരിക്കാൻ ശ്രമിച്ചു. യുഡിഎഫും അത് പിന്തുടരുകയാണോ? പിഎം ശ്രീ പദ്ധതിയിലൂടെ മികച്ച വിദ്യാഭ്യാസം പാവപ്പെട്ടവർക്ക് ലഭിക്കാനുള്ള അവസരം സർക്കാർ നിഷേധിക്കുന്നുവെന്നും കൃഷ്ണദാസ് പറഞ്ഞു.
സർക്കാർ മത മൗലികവാദികളുടെ വാക്ക് കേട്ട് പ്രവർത്തിക്കുകയാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കേരളത്തിൽ അധികാര കൈമാറ്റം അല്ല, പദവികൾ വെച്ചു മാറുകയാണ് ചെയ്തത്. നയത്തിലോ നിലപാടിലോ ഒരു വ്യത്യാസവും ഇല്ലെന്നും കൃഷ്ണദാസ് വിമർശിച്ചു. മദ്യ നയം മദ്യ മുതലാളിമാർക്ക് വേണ്ടിയാണ്. പിഎം ശ്രീ അംഗീകരിക്കാത്ത സർക്കാർ വീര്യം കുറഞ്ഞ മദ്യം വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സാഹചര്യം ഒരുക്കി.




