
മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച് നാളെ മൂന്നാറിൽ അന്തർ സംസ്ഥാന ചർച്ച നടക്കും. ജലവിഭവ-പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചർച്ച നടക്കുക. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജീവ് പ്രതാപ് എംപി ചർച്ചയിൽ പങ്കെടുക്കാനായി മൂന്നാറിൽ എത്തിച്ചേർന്നിട്ടുണ്ട്. ജെബി മേത്തർ എംപി, ഡീൻ കുര്യാക്കോസ് എംപി അടക്കമുള്ളവർ കമ്മിറ്റിയിലുണ്ട്. ഇരു സംസ്ഥാനങ്ങളുടേയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.
തമിഴ്നാട്ടിൽ പുതിയ സർക്കാർ പുതിയ ഡാം നിർമ്മിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളുകയും ജലനിരപ്പ് ഉയർത്തണമെന്ന ആവശ്യം മുന്നോട്ട് വെച്ചിരുന്നു. അത് നയപ്രഖ്യാപനത്തിൽ തന്നെ പ്രഖ്യാപിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും മുല്ലപ്പെരിയാർ വിഷയം ഒരിക്കൽ കൂടി ചർച്ചയാവുന്നത്. ഇതിന് പിന്നാലെയാണ് നിരീക്ഷണ കമ്മിറ്റിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനങ്ങളടക്കം ഉണ്ടായത്. പിന്നീട് ആ തീരുമാനം പിൻവലിച്ചെങ്കിലും ഇടുക്കി മേഖലയിലുള്ളവർ ആശങ്ക പങ്കുവെയ്ക്കുന്നതിലേക്കും പ്രതിക്ഷേധത്തിലേക്കും എത്തിയ പശ്ചാത്തലത്തിലാണ് ജലവിഭവ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ ഈ യോഗം പ്രധാനമാകുന്നത്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജീവ് പ്രതാപ് എംപി യോഗത്തിൽ അധ്യക്ഷത വഹിക്കും.




