മദ്യവിപണിയിൽ പുതിയ വിവാദം; അട്ടിമറി സംശയിച്ച് സർക്കാർ അന്വേഷണം

തിരുവനന്തപുരം: സംസ്ഥാനത്ത് ജവാൻ മദ്യത്തിന്റെ ഉല്പാദനം നിലച്ചതിന് പിന്നിൽ അട്ടിമറി സാദ്ധ്യതയുണ്ടോയെന്ന് പരിശോധിക്കുമെന്ന് എക്സൈസ് മന്ത്രി എം ലിജു. ജവാന്റെ ഉല്പാദനം നിലച്ചതിന് പിന്നിൽ മറ്റ് മദ്യകമ്പനികളാണോയെന്നും അതിലൂടെ അവർ നേട്ടമുണ്ടാക്കിയോയെന്നും അന്വേഷിക്കാൻ നിർദേശം നൽകിയതായി മന്ത്രി ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.
പാക്കിംഗ് വസ്തുക്കളുടെ ദൗർലഭ്യം ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്. ഉദ്യോഗസ്ഥ തലത്തിൽ ഗുരുതര വീഴ്ച ഉണ്ടായിട്ടുണ്ട്. നികുതി സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് കിട്ടിയാൽ ഉടനെ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആന്റ് കെമിക്കൽസിൽ രണ്ടാഴ്ചയോളം സർക്കാർ മദ്യമായ ജവാൻ റമ്മിന്റെ ഉൽപാദനം നിർത്തിവച്ച സംഭവത്തിലാണ് എക്സൈസ് മന്ത്രിയുടെ പ്രതികരണം.
പാക്കിംഗ് വസ്തുക്കളുടെ ദൗർലഭ്യം ചൂണ്ടിക്കാട്ടിയായിരുന്നു മദ്യത്തിന്റെ ഉല്പാദനം നിർത്തിവച്ചിരുന്നത്. പ്രതിദിനം ഒരുലക്ഷം ലിറ്റർ മദ്യമാണ് ഇവിടെ ഉല്പാദിപ്പിച്ചിരുന്നത്. ഒരുലിറ്റർ ജവാൻ മദ്യത്തിന്റെ വില 650 രൂപയാണ്. പ്രതിദിനം 6.5കോടി രൂപയുടെ കച്ചവടമാണ് നടക്കുന്നത്. 12 ദിവസത്തെ വരുമാന നഷ്ടം 78 കോടി രൂപയോളമാണെന്നാണ് വിലയിരുത്തൽ.




