തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. പാർട്ടിയുടെ 440 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചു

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. പാർട്ടിയുടെ 440 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചു. പാർട്ടിയിലെ വിമത എംഎൽഎമാരുടെ പരാതിയെ തുടർന്നാണ് നടപടി. ഫണ്ടുകളുടെ ഉറവിടത്തെക്കുറിച്ച് അന്വേഷണം വേണമെന്നാണ് വിമത എംഎൽഎമാരുടെ ആവശ്യം. ഇതോടെ പാർട്ടിയ്ക്കുള്ളിലെ ആഭ്യന്തര തർക്കം വീണ്ടും ശക്തമാകുകയാണ്.
സമീപകാലത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനുള്ളിൽ ആഭ്യന്തര കലഹം രൂക്ഷമായിരിക്കുകയാണ്. സംഘടന, സാമ്പത്തിക ചുമതലകൾക്കായി മുൻ മന്ത്രി അരൂപ് ബിശ്വാസിന്റെയും പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെയും നേതൃത്വത്തിലുള്ള രണ്ട് ചേരികൾ തമ്മിൽ തർക്കം നടക്കുകയാണ്.
ഇതിനിടെയാണ് ഋതബ്രത ബാനർജിയെ അനുകൂലിക്കുന്ന പത്ത് എംഎൽഎമാർ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പാർട്ടിയുടെ മൂന്ന് അക്കൗണ്ടുകളിലുള്ള പണത്തിന്റെ ഉറവിടം വ്യക്തമല്ലെന്നും ഇതിന് പിന്നിൽ അഴിമതിപ്പണമോ, പൊതുപണം വകമാറ്റി ചെലവഴിച്ചതോ അല്ലെങ്കിൽ മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഉണ്ടോ എന്ന് അന്വേഷിക്കണമെന്നും പരാതിയിൽ വിമതർ ആവശ്യപ്പെടുന്നുണ്ട്. എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്നാണ് ഇവരുടെ ആവശ്യം.




