
ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ നീറ്റ് പുഃനപരീക്ഷ നാളെ നടക്കും. വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും എൻ ടി എ പിരിച്ചു വിടണം എന്ന് ആവശ്യപ്പെട്ട് പ്രതിഷേധവും ശക്തമായ സാഹചര്യത്തിൽ ഇനിയൊരു വീഴ്ച സംഭവിക്കാതിരിക്കാൻ കർശന നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ട്. ഈ മാസം 22 വരെ ടെലിഗ്രാം താൽക്കാലികമായി നിരോധിച്ചതിന് പിന്നാലെ ഇന്നും നാളെയും മെഡിക്കൽ വിദ്യാർഥികൾക്ക് ലീവ് നൽകുന്നതും കർശനമായി വിലക്കിയിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ മെഡിക്കൽ വിദ്യാർഥികൾക്ക് അവധി നൽകാവൂ എന്നതാണ് കർശന നിർദേശം. അതേസമയം ഇന്ന് കോക്കറോച്ച് ജനത പാർട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ രണ്ടാംഘട്ട പ്രതിഷേധം ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ മാസം 6 നായിരുന്നു സി ജെ പി യുടെ ആദ്യ പരസ്യ പ്രതിഷേധം ദില്ലിയിൽ നടന്നത്. സ്ഥാപകൻ അഭിജിത്ത് ഉൾപ്പെടെ പ്രതിഷേധത്തിൽ പങ്കെടുക്കും. പ്രതിഷേധത്തിൽ പ്രതിനിധികളെ അയക്കണമെന്ന് സിജെപി എസ്എഫ്ഐ ഉൾപ്പെടെ വിദ്യാർത്ഥി സംഘടനകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചോദ്യപ്പേപ്പർ ചോർന്നതിനെ തുടർന്ന് മെയ് മൂന്നിന് നടന്ന നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതോടെയാണ് ജൂൺ 21ന് പുനപരീക്ഷ നടക്കുന്നത്. രാജ്യത്തെ 5000ത്തിലധികം പരീക്ഷാ കേന്ദ്രങ്ങളിലും രാജ്യത്തിന് പുറത്തെ 14 കേന്ദ്രങ്ങളിലുമായി 23 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുക.




