വാക്കുകൾക്ക് കൈയടി, ബജറ്റിന് ചോദ്യങ്ങൾ; വി.ഡി സതീശനെ വിമർശിച്ച് എം.ടി. രമേശ്

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ പുതുക്കിയ ബജറ്റിനെ ‘വെടിക്കെട്ടിലെ ആകാശവിസ്മയം’ എന്ന് ഉപമിച്ച് ബിജെപി നേതാവ് എം.ടി. രമേശ്. വർത്തമാന സാമ്പത്തിക സാഹചര്യങ്ങളുമായി ഒട്ടും പൊരുത്തപ്പെടാത്ത ബജറ്റാണിത്. ഒട്ടനവധി പദ്ധതികളെക്കുറിച്ച് ബജറ്റിൽ വാതോരാതെ പറയുന്നുണ്ടെങ്കിലും, ഇവ നടപ്പിലാക്കാനുള്ള ധനാഗമന മാർഗങ്ങളെക്കുറിച്ച് ബജറ്റിൽ ഒരക്ഷരം പോലും പറയുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രസംഗ മത്സരം ആയിരുന്നെങ്കിൽ ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശന് ഒന്നാം സമ്മാനം നൽകാമായിരുന്നുവെന്നും എം.ടി. രമേശ് പരിഹസിച്ചു.
സംസ്ഥാനത്തിന്റെ വരുമാനം വർദ്ധിപ്പിക്കാനുള്ള കൃത്യമായ മാർഗ്ഗങ്ങളെക്കുറിച്ച് ഒരു നിർദ്ദേശവും ബജറ്റിലില്ല. വെറും വാഗ്ദാനങ്ങൾ വാരിവിതറുക മാത്രമാണ് സർക്കാർ ചെയ്തിരിക്കുന്നത്. മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിന്റെ മറ്റൊരു ആവർത്തനം മാത്രമാണിത്. സഭയിൽ നന്നായി പ്രസംഗിച്ചു എന്നത് മാത്രമാണ് മുഖ്യമന്ത്രിയുടെ നേട്ടം. കേന്ദ്ര സർക്കാരിന്റെ ‘പിഎം ശ്രീ’യെക്കുറിച്ച് സംസ്ഥാന സർക്കാർ പുലർത്തുന്ന നിലപാടുകളെയും എം.ടി. രമേശ് കഠിനമായി വിമർശിച്ചു.
പിഎം ശ്രീ പദ്ധതിയുടെ കരാറിൽ ഒപ്പിട്ടതിന് ശേഷമാണ് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ കേന്ദ്രത്തിൽ നിന്നും പണം അനുവദിച്ചു വാങ്ങിയത്. പദ്ധതി കൃത്യമായി നടപ്പിലാക്കിയാൽ മാത്രമേ ഈ ഗവൺമെന്റിനും കേന്ദ്രം പണം അനുവദിക്കൂ. ഇതിൽ നിന്നും പിൻവാങ്ങാൻ ഇനി സംസ്ഥാനത്തിന് നിയമപരമായി സാധിക്കില്ല; അതിന് കേന്ദ്രത്തിന് മാത്രമേ അവകാശമുള്ളൂ. പിഎം ശ്രീ പദ്ധതിയോട് സംസ്ഥാന സർക്കാർ എന്തിനാണ് ഇത്രയധികം എതിർപ്പ് പ്രകടിപ്പിക്കുന്നതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അന്ധമായ കേന്ദ്ര വിരുദ്ധ വികാരം വെച്ചുപുലർത്തുമ്പോൾ അതിന്റെ അന്തിമ നഷ്ടം കേരളത്തിനാണെന്നും എം.ടി. രമേശ് കൂട്ടിച്ചേർത്തു.




