Kerala
‘വരാൻ ഇത് സത്രമാണോ?’; ഭാര്യയെ മർദിച്ചെന്ന പരാതിയിൽ ബിജെപി നേതാവിനെതിരെ കേസ്

തൃശൂർ: ഭാര്യയെ തല്ലിയെന്ന പരാതിയിൽ ബിജെപി നേതാവിന് എതിരെ കേസ്. ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ ശ്രീകുമാറിന് എതിരെയാണ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസ് എടുത്തത്. ഭാര്യയെ ക്രൂരമായി മർദിച്ചെന്നാണ് പരാതി. കരണത്തടിച്ചു, കണ്ണിനു താഴെ മർദിച്ചു എന്നെല്ലാമാണ് പരാതിയിൽ പറയുന്നത്. നരഹത്യാ ശ്രമത്തിനാണ് ശ്രീകുമാറിനെതിരെ കേസെടുത്തത്.
എന്തുകൊണ്ട് വീട്ടിൽ എത്താൻ വൈകി എന്ന് ചോദിച്ച് ജൂണ്‍ 9ന് രാത്രി 7.30ന് ശ്രീകുമാർ മർദിച്ചെന്നാണ് ഭാര്യയുടെ പരാതി. തോന്നുന്ന സമയത്ത് വരാൻ ഇത് സത്രമാണോ എന്ന് ചോദിച്ച് മുഖത്തടിച്ചെന്നും മുടിയിൽ കുത്തിപ്പിടിച്ചെന്നും തല ഭിത്തിയിൽ ഇടിക്കാൻ ശ്രമിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്. ആ സമയത്ത് ഭിത്തിയിൽ കൈവച്ചതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. അല്ലായിരുന്നെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നെന്നും പരാതിയിൽ പറയുന്നു.




