News

തൃണമൂൽ പ്രതിസന്ധിയിൽ; വിമത നീക്കങ്ങൾ തടയാൻ അടിയന്തര യോഗവുമായി മമത ബാനർജി

ദില്ലി: പശ്ചിമബംഗാൾ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസ് നേരിടുന്ന പ്രതിസന്ധി വലിയ പിളർപ്പിൽ കലാശിക്കുമോ എന്നതിൽ ആകാംക്ഷ. സാഹചര്യം മുതലെടുത്ത് എം പിമാരെ റാഞ്ചാനുള്ള നീക്കം ബി ജെ പി ശക്തമാക്കിയെന്നാണ് സൂചന. തൃണമൂലിലെ ഒരു വിഭാഗം എം പിമാർ ഉടൻ ദില്ലിയിലെത്തുമെന്ന റിപ്പോർട്ടുകളാണ് പിന്നിൽ ബി ജെ പി നീക്കമുണ്ടെന്ന് വ്യക്തമാക്കുന്നത്. ബി ജെ പി നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരിക്കൊപ്പം ഇവർ ബി ജെ പി ദേശീയ അധ്യക്ഷനെ കാണുമെന്നാണ് സൂചന. തൃണമൂലിന്റെ ആകെ 42 എം പിമാരിൽ ഇരുപതോളം പേർ ബി ജെ പി നേതൃത്വവുമായി ചർച്ചകൾ നടത്തുന്നുണ്ടെന്ന വിവര പുറത്തുവന്നത് മമത ബാനർജി പക്ഷത്തിന് കനത്ത പ്രഹരമായി മാറിയിരിക്കുകയാണ്. ലോക്സഭയിലെ 29 ഉം രാജ്യസഭയിലെ 13 ഉം എം പിമാരിൽ ഇരുപതോളം പേർ ബി ജെ പിയിലേക്ക് കൂടുമാറിയാൽ തൃണമൂലിന് വൻ തിരിച്ചടിയാകും.

അനുനയ നീക്കവുമായി മമത
പാർട്ടി കൈവിട്ടുപോകുന്ന സാഹചര്യത്തിൽ ഡൽഹിയിലെ നീക്കങ്ങളെ പ്രതിരോധിക്കാൻ മമത ബാനർജിയും ചടുലമായ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. നിലവിൽ തനിക്കൊപ്പം ഉറച്ചുനിൽക്കുന്ന നേതാക്കളെയും വിമത വിഭാഗത്തിലെ ചില എം എൽ എമാരെയും മമത സ്വന്തം വസതിയിലേക്ക് അടിയന്തര യോഗത്തിനായി വിളിച്ചുകൂട്ടി. പാർട്ടിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാമെന്നും പ്രതിസന്ധി ഘട്ടത്തിൽ തനിക്കൊപ്പം നിൽക്കണമെന്നും മമത ഈ യോഗത്തിൽ നേതാക്കളോട് അഭ്യർത്ഥിച്ചു. നിയമസഭയിൽ 59 എം എൽ എമാരുടെ പിന്തുണയോടെ ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവായി ചുമതലയേറ്റതിന് പിന്നാലെയാണ് ബംഗാൾ രാഷ്ട്രീയം ഇപ്പോൾ പൂർണ്ണമായും ഡൽഹിയിലേക്ക് കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ ദിവസം മമത വിളിച്ച യോഗത്തിൽ ആറ് എം.പിമാർ മാത്രമാണ് പങ്കെടുത്തിരുന്നത്. ഇന്ന് മമത വിളിച്ച യോഗത്തിൽ പങ്കെടുത്തത് 7 എം എൽ മാരും ,4 എം പിമാരും മാത്രമാണ്. ഈ നിലയിൽ കാര്യങ്ങൾ മുന്നോട്ട് പോയാൽ പാർട്ടി മമതയുടെ കൈവിട്ടുപോകുമെന്ന് ഉറപ്പാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button