
ബംഗാളിൽ സുവേന്ദു അധികാരി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉൾപ്പെടെ നിരവധിപേർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. തൃണമൂൽ കോൺഗ്രസിൻറെ 15 വർഷത്തെ ഭരണത്തിന് അവസാനം കുറിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. 293 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി 207 സീറ്റ് നേടിയിരുന്നു.
ഇന്ന് 11 മണിക്ക് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. വിശ്വ ബംഗ്ലാ കൺവെൻഷൻ സെന്ററിൽ ഇന്നലെ ചേർന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് സുവേന്ദുവിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്. നന്ദിഗ്രാം, ഭവാനിപൂർ എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നും വിജയിച്ച സുവേന്ദു, മമത ബാനർജിയെ ഭവാനിപൂരിൽ 15,000ൽ വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. കോൺഗ്രസ് പാർട്ടിയിൽ തുടങ്ങി തൃണമൂൽ കോൺഗ്രസിൽ മമതയുടെ വലംകൈയായി നിൽക്കുകയും പിന്നീട് ബിജെപിയിലേക്ക് ചേക്കേറിയ ആളാണ് സുവേന്ദു അധികാരി.
അതേസമയം, ബംഗാളിൽ വ്യാപക അക്രമം സംഭവങ്ങളാണ് അരങ്ങേറി കൊണ്ടിരിക്കുന്നത്. ബിജെപി – തൃണമൂൽ സംഘർഷം വ്യാപകമാണ്. സംഘർഷങ്ങളിൽ നിരവധി പേർക്ക് ഇതിനോടകം ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. സുവേന്ദു അധികാരിയുടെ അടുത്ത അനുയായിയായ ചന്ദ്രനാഥും കഴിഞ്ഞദിവസം കൊല്ലപ്പെട്ടിരുന്നു.




