
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വമ്പൻ നേട്ടം കൊയ്തത് ബിജെപി. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നായ പശ്ചിമ ബംഗാളിൽ അധികാരം പിടിച്ചെടുത്തതിനൊപ്പം അസമിൽ ഭരണം നിലനിർത്തി. പുതുച്ചേരിയിലും എൻആർ കോൺഗ്രസിനൊപ്പം ചേർന്ന് ബിജെപി ഭരിക്കുമെന്ന് ഉറപ്പായി. കേരളത്തിൽ മൂന്ന് സീറ്റിൽ വിജയിച്ച് വീണ്ടും അക്കൗണ്ട് തുറക്കാനായത് ദേശീയ തലത്തിൽ തന്നെ നേട്ടമായാണ് അവതരിപ്പിക്കുന്നത്. തമിഴ്‌നാട്ടിലാണ് ബിജെപിക്ക് കനത്ത തിരിച്ചടിയേറ്റത്.
പശ്ചിമ ബംഗാളിൽ 194 സീറ്റിലാണ് ബിജെപിക്ക് മുന്നേറ്റമുള്ളത്. ഇതിൽ 86 സീറ്റുകളിൽ അവർ വിജയിച്ചു. അസമിൽ എൻഡിഎ സഖ്യത്തിന് 102 സീറ്റുണ്ട്. ബിജെപിക്ക് മാത്രം 82 സീറ്റുകളിൽ വിജയിക്കാനായി. പുതുച്ചേരിയിൽ നാലിടത്താണ് ബിജെപിക്ക് വിജയിക്കാനായത്. കേരളത്തിൽ നേമം, ചാത്തന്നൂർ, കഴക്കൂട്ടം എന്നിവിടങ്ങളിൽ ബിജെപി വിജയിച്ചു.
നേമത്ത് രാജീവ് ചന്ദ്രശേഖറും ചാത്തന്നൂരിൽ ബി ബി ഗോപകുമാറും കഴക്കൂട്ടത്ത് വി മുരളീധരനുമാണ് ബിജെപിയുടെ സ്ഥാനാർത്ഥികളായി ജയിച്ചുകയറിയത്. പക്ഷെ പാർട്ടി കേന്ദ്ര നേതൃത്വത്തിന് ഏറ്റവും നിരാശയേകിയ ഫലം തമിഴ്‌നാട്ടിലാണ്. ഇവിടെ ഇക്കുറി ഒരു സീറ്റ് മാത്രമാണ് നേടാനായത്. ഇവിടെ കഴിഞ്ഞ തവണ നാല് സീറ്റിൽ വിജയിക്കാൻ ബിജെപിക്ക് സാധിച്ചിരുന്നു. ഇക്കുറി ടിവികെ തരംഗത്തിൽ കനത്ത തിരിച്ചടിയാണ് ബിജെപിക്കും ഉണ്ടായത്.




