മുഖ്യമന്ത്രിയുടെ കാര്യത്തിൽ നിലപാട് വ്യക്തമാക്കി കെസി വേണുഗോപാല്‍, ഹൈക്കമാൻഡ് അതിവേഗം തീരുമാനിക്കും; ‘ഈ കോൺഗ്രസ് വിജയം റിയല്‍ കേരള സ്റ്റോറി’

തിരുവനന്തപുരം: അഴിമതിയും ധിക്കാരവും സ്വജനപക്ഷപാതവും അക്രമരാഷ്ട്രീയവും കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും, മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിപ്പിച്ച് കേരളം കയ്യടക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും തെളിയിക്കുന്ന യഥാര്‍ഥ കേരള സ്റ്റോറിയാണ് സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പുഫലമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി അഭിപ്രായപ്പെട്ടു. യു ഡി എഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, രാഹുല്‍ ഗാന്ധി അവതരിപ്പിച്ച പ്രകടനപത്രികയിലെ ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചു. യു ഡി എഫിന്റെ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് നേതൃത്വം കൂടിയാലോചിച്ച് ഉടന്‍ തീരുമാനിക്കുമെന്നും വേണുഗോപാല്‍ അറിയിച്ചു. പത്തു വര്‍ഷത്തെ എല്‍ ഡി എഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം. യു ഡി എഫ് പ്രവര്‍ത്തകര്‍ മാത്രമല്ല, യഥാര്‍ഥ കമ്യൂണിസ്റ്റുകാരും ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്തെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയെ അതിവേഗം ഹൈക്കമാൻഡ് തീരുമാനിക്കും
മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസിന് ഒട്ടും ബുദ്ധിമുട്ടുണ്ടാവില്ല. മുഖ്യമന്ത്രിയെ നിശ്ചയിക്കുകയെന്നത് കോണ്‍ഗ്രസ് ആദ്യമായിട്ട് ചെയ്യുന്നതല്ല. അതിന് പാര്‍ട്ടിക്ക് വ്യവസ്ഥാപിതമായ പരമ്പരാഗത മാര്‍ഗങ്ങളുണ്ട്. ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് കോണ്‍ഗ്രസ് നേതൃത്വം ഒട്ടും വൈകാതെ മുഖ്യമന്ത്രിയെ തീരുമാനിക്കും. പാര്‍ട്ടി നേതൃത്വത്തിന്റെ ഏതു തീരുമാനവും അംഗീകരിക്കുന്ന പ്രവര്‍ത്തകനാണ് താന്‍ എന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. പതിമൂന്നാം വയസ്സില്‍ കോണ്‍ഗ്രസിനു വേണ്ടി പൊതുപ്രവര്‍ത്തനം തുടങ്ങിയ ആളാണ് താന്‍. അന്നു മുതല്‍ ഇന്നു വരെ ഏത് പദവി വഹിച്ചതും പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ്. തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചതും മത്സരിക്കാതിരുന്നതുമെല്ലാം രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുടെ ആവശ്യപ്രകാരമായിരുന്നു. പാര്‍ട്ടിയുടെ നിലപാട് എന്തായാലും താന്‍ അതിനൊപ്പം നില്ക്കും. ജീവന് പോയാലും ആ തീരുമാനത്തില്‍ മാറ്റമില്ലെന്നും കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി.
റിയൽ കേരള സ്റ്റോറി
കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ഈ തിരഞ്ഞെടുപ്പിനു വേണ്ടി രണ്ടു വര്‍ഷമായി ഒറ്റക്കെട്ടായി കഠിനാധ്വാനം നടത്തുകയായിരുന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ദീപ ദാസ് മുന്‍ഷിയും അടക്കമുള്ള കേന്ദ്ര നേതൃത്വവും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ,പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ചെയര്മാന് രമേശ് ചെന്നിത്തല എന്നിവരുള്‍പ്പെടെയുള്ള നേതാക്കളും യുഡിഎഫിലെ മുഴുവന്‍ ഘടകകക്ഷി നേതാക്കളും ഈ വിജയത്തിനു വേണ്ടി ഒരേ മനസ്സോടെ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്ന ജനവിധിയാണിത്. രാഹുല്‍ഗാന്ധി അവതരിപ്പിച്ച ഇന്ദിരാ ഗ്യാരണ്ടി ഈ വിജയത്തില്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് പ്രതീക്ഷയും പ്രത്യാശയും നല്കി. ഇന്ദിരാ .ഗ്യാരണ്ടിയിലെ വാഗ്ദാനങ്ങള്‍ താഴേത്തട്ടിലെ ജനങ്ങളിലെത്തിക്കാന്‍ യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കഴിഞ്ഞെന്നും വേണുഗോപാൽ വിവരിച്ചു.




