KeralaNews

‘ശ്രദ്ധിച്ചാല്‍ കൊള്ളാം’; കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്കിടെ മുന്നറിയിപ്പുമായി ജി സുധാകരൻ

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്കിടെ മുന്നറിയിപ്പുമായി മുൻ സിപിഐഎം നേതാവും അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുകയും ചെയ്ത ജി സുധാകരൻ. കോണ്‍ഗ്രസിലും പ്രതിസന്ധിയുണ്ടെന്നും ശ്രദ്ധിച്ചാല്‍ കൊള്ളാമെന്നുമാണ് രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി ജി സുധാകരന്‍ പറഞ്ഞത്. ഇ വി ശ്രീധരന്‍ പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ജി സുധാകരൻ ഇക്കാര്യം പറഞ്ഞത്. നിരവധി ചെറുപ്പക്കാര്‍ കോണ്‍ഗ്രസിലുണ്ടെന്നും ജി സുധാകരന്‍ ചൂണ്ടിക്കാട്ടി. സിപിഐഎം പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസുമായി സഹകരിക്കുന്നുണ്ട്. മത്സരിക്കണം എന്ന് പറയുന്നത് തന്റെ അവകാശമാണ്. താന്‍ എവിടെയും പോയിട്ടില്ല, സ്വതന്ത്രനായി നില്‍ക്കുകയാണ്. തന്നെ സഹായിച്ച കോണ്‍ഗ്രസിനോട് തനിക്കെന്നും നന്ദിയുണ്ടാകുമെന്നും ജി സുധാകരന്‍ പറഞ്ഞു.

അതേസമയം, കേരളം നമ്പര്‍ വണ്‍ എന്നാണ് രാഷ്ട്രീയ നേതാക്കള്‍ പ്രസംഗിക്കുന്നതെന്നും പരസ്പര സ്‌നേഹത്തില്‍ കേരളം നമ്പര്‍ പൂജ്യമാണെന്നും ജി സുധാകരൻ വിമർശിച്ചു. സാധാരണക്കാരന് കേരളത്തില്‍ പരിഗണനയില്ല. ലോകത്ത് ഒരിടത്തും കേരളത്തിലെ പോലെ സാമൂഹ്യ കൊലകള്‍ നടക്കുന്നില്ല. ക്രിമിനല്‍ മനോഭാവമുള്ളവര്‍ പാര്‍ട്ടിക്കുള്ളില്‍ കടന്നുകയറി. ആലപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ ക്രിമിനലുകള്‍ കടന്നുകയറിയത്. അവരുടെ പേരുകള്‍ പറയുന്നില്ലെന്നും പൊളിറ്റിക്കല്‍ ക്രിമിനലിസമാണ് നടക്കുന്നതെന്നും സിപിഐഎമ്മിനെ ലക്ഷ്യംവെച്ച് ജി സുധാകരൻ കുറ്റപ്പെടുത്തി

താനോ രമേശ് ചെന്നിത്തലയോ പൊളിറ്റിക്കല്‍ ക്രിമിനലുകളെ കൊണ്ടുനടന്നിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. തന്റെ മണ്ഡലത്തില്‍ കേന്ദ്ര സേനയെ കൊണ്ടുവരേണ്ടിവന്നു. ഒരു സീറ്റിന് വേണ്ടി പോളിങ് ബൂത്തില്‍ സംഘര്‍ഷത്തിന് പദ്ധതിയിട്ടു. വോട്ട് എണ്ണുമ്പോഴും ഇക്കാര്യം സൂക്ഷിക്കണമെന്നും യന്ത്രത്തില്‍ നിന്ന് എണ്ണിയെടുക്കുന്നത് ഉദ്യോഗസ്ഥര്‍ മാറ്റിയെഴുതുമെന്നും അദ്ദേഹം ആരോപിച്ചു. കൗണ്ടിങ് ഓഫീസര്‍മാര്‍ രാഷ്ട്രീയമുള്ളവരാണ്. കളക്ടര്‍മാര്‍ ഇതിന് വഴങ്ങി രാഷ്ട്രീയം കാണിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇങ്ങനെ ജയിക്കുന്നത് ജയമല്ലെന്നും ജി സുധാകരൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button