KeralaNews

വനിതാ സംവരണം; കേന്ദ്ര സര്‍ക്കാര്‍ വീണ്ടും രാഷ്ട്രീയ നാടകം കളിക്കുകയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ

വനിതാ സംവരണ ബില്ലിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും രാഷ്ട്രീയ നാടകം കളിക്കുകയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. പാര്‍ലമെന്റിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സീറ്റുകള്‍ ഉറപ്പാക്കുന്ന നിയമ നിര്‍മാണം നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ നേട്ടം മാത്രം ലക്ഷ്യമിട്ടാണ്. സംവരണത്തെ സെന്‍സസുമായും മണ്ഡല പുനര്‍നിര്‍ണ്ണയവുമായും ബന്ധിപ്പിക്കാനുള്ള നീക്കം സ്ത്രീകളുടെ അവകാശം അനിശ്ചിതമായി വൈകിപ്പിക്കുമെന്നും പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

പാര്‍ലമെന്റിലും നിയമസഭകളിലും സീറ്റുകളുടെ എണ്ണംകൂട്ടി സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയ സാഹചര്യത്തിലാണ് പ്രതികരണം. വനിതാ സംവരണത്തിന് സിപിഎം എന്നും പ്രതിജ്ഞാബദ്ധമാണ്. അതുകൊണ്ടാണ് കഴിഞ്ഞ വര്‍ഷം ചില നിര്‍ദ്ദേശങ്ങളില്‍ വിയോജിപ്പുണ്ടായിട്ടും ബില്ലിനെ പിന്തുണച്ചതെന്നും പാര്‍ട്ടി വ്യക്തമാക്കി. പ്രതിപക്ഷ പാര്‍ട്ടികളുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ് കേന്ദ്രം പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നത്. സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന ആവശ്യം കേന്ദ്രം അവഗണിച്ചു. 2011-ലെ സെന്‍സസ് അടിസ്ഥാനമാക്കി മണ്ഡല പുനര്‍നിര്‍ണ്ണയം നടത്തി സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള നീക്കം ഗൗരവകരമായ ചര്‍ച്ചകള്‍ ആവശ്യമുള്ള വിഷയമാണ്. എല്ലാ സംസ്ഥാനങ്ങളുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും ഇക്കാര്യത്തില്‍ വിപുലമായ സംവാദം വേണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

എന്നാല്‍, സെന്‍സസും മണ്ഡല പുനര്‍നിര്‍ണ്ണയവും പൂര്‍ത്തിയായ ശേഷം മാത്രമേ സംവരണം നടപ്പിലാക്കൂ എന്ന നിബന്ധന 2029-ലെ പൊതുതെരഞ്ഞെടുപ്പിലും വനിതാ സംവരണം ഇല്ലാതാക്കും. പ്രഖ്യാപനം നടത്തി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും സെന്‍സസ് തുടങ്ങാനോ ഡിലിമിറ്റേഷന്‍ കമ്മീഷനെ നിയോഗിക്കുകയോ ചെയ്തിട്ടില്ല. വനിതാ സംവരണം നടപ്പിലാക്കാന്‍ ആത്മാര്‍ത്ഥമായ താല്‍പര്യമുണ്ടെങ്കില്‍ സംവരണത്തെ സെന്‍സസില്‍ നിന്നും മണ്ഡല പുനര്‍നിര്‍ണ്ണയത്തില്‍ നിന്നും വേര്‍പെടുത്തണം.

ഇതിനായി നിയമ ഭേദഗതി കൊണ്ടുവന്നാല്‍ 2029 മുതല്‍ തന്നെ വനിതാ സംവരണം നടപ്പിലാക്കാന്‍ സാധിക്കുമെന്നും സിപിഎം പോളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി. ലോക്സഭാ സീറ്റുകളുടെ എണ്ണം 816 ആയി ഉയര്‍ത്തുന്നതിനും അതുമായി ബന്ധപ്പെട്ട ഡീലിമിറ്റേഷന്‍ നടപടിക്രമങ്ങള്‍ നടപ്പിലാക്കുന്നതിനും കേന്ദ്രം കൂടുതല്‍ വിശദമായ കൂടിയാലോചനകള്‍ നടത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button