തിരഞ്ഞെടുപ്പ് കമ്മീഷൻ സർക്കുലറിൽ ബിജെപി സീൽ; പോസ്റ്റുകൾ നീക്കാൻ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് പോലീസ് നോട്ടീസ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സര്‍ക്കുലറില്‍ ബിജെപിയുടെ സീല്‍ ഉള്‍പ്പെട്ട വിവാദത്തിന് പിന്നാലെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് എതിരെ നടപടിയുമായി കേരള പൊലീസ്. വിവാദ സര്‍ക്കുലറിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവെക്കുകയും വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്ത അക്കൗണ്ടുകള്‍ക്ക് പൊലീസ് നോട്ടീസ് അയച്ചു. മാധ്യമങ്ങള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പുറമെ സാധാരണക്കാരായ വ്യക്തികള്‍ വരെയുള്ളവര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
തങ്ങള്‍ക്ക് ലഭിച്ച നോട്ടീസുമായി ബന്ധപ്പെട്ട് നിരവധിപേരാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിട്ടുള്ളത്. വിവാദമായ സര്‍ക്കുലറിന്റെ സ്ക്രീന്‍ഷോട്ടുകള്‍ അടങ്ങിയ പോസ്റ്റുകള്‍ നീക്കം ചെയ്യണം എന്നാണ് പൊലീസിന്റെ നിര്‍ദേശം. 270-ഓളം എക്സ് ഉപഭോക്താക്കള്‍ക്കെതിരെ നടപടിക്കും നിര്‍ദേശമുണ്ട്. എക്സ് അക്കൗണ്ടുകള്‍ക്ക് പുമറമെ 200 ഫെയ്സ്ബുക്ക് പേജുകള്‍ക്കും 90 ഇന്‍സ്റ്റഗ്രാം ഐഡികള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. പോസ്റ്റുകള്‍ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കും പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ചുള്ള നടപടികള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സിപിഎമ്മിന് ലഭിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിലാണ് ബിജെപി കേരള ഘടകത്തിന്റെ സീല്‍ ഉണ്ടായിരുന്നത്. 2019 മാര്‍ച്ച് 19-ന് തെരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സീലിന് പകരം ബിജെപി കേരള ഘടകത്തിന്റെ സീല്‍ പതിഞ്ഞത്. നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബിജെപിയുടെ സീല്‍ ഉള്ള കത്ത് ലഭിച്ചിട്ടുണ്ട്. ഇക്കാര്യം മറ്റ് പാര്‍ട്ടികളുമായി സംസാരിച്ച് വ്യക്തത വരുത്തിയതാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക ഈമെയിലില്‍ നിന്നാണ് കത്ത് ലഭിച്ചതെന്നും സിപിഎം ആരോപിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയ ആരോപണങ്ങള്‍ തള്ളിയ തെരഞ്ഞെടുപ്പ് കമ്മീഷന് സംഭവിച്ചത് സാങ്കേതിക പിഴവ് മാത്രമാണെന്നാണ് നല്കിയ വിശദീകരണം




