
കേരള മനസ്സാക്ഷിയെ നടുക്കിയ ഡോ. വന്ദനാ ദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് ഇന്ന് ശിക്ഷ വിധിക്കും. 2023 മെയ് 10ന് ഡ്യൂട്ടിക്കിടെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് ഡോക്ടർ വന്ദനാദാസ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. പ്രതിയായ സന്ദീപിന് ‘അപൂർവങ്ങളിൽ അപൂർവം’ എന്ന പരിഗണന നൽകി പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നൽകണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചിരിക്കുന്നത്. കൊല്ലം അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ഇന്ന് ഈ കേസിൽ ശിക്ഷാവിധി പ്രസ്താവിക്കും.
വിചാരണ വേളയിൽ പ്രതിഭാഗം പ്രധാനമായും ഉയർത്തിയത് സന്ദീപിന്റെ മാനസികാരോഗ്യം സംബന്ധിച്ച വാദങ്ങളായിരുന്നു. പ്രതിക്ക് മാനസിക സ്ഥിരതയില്ലെന്നും അതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്നുമായിരുന്നു അവരുടെ നിലപാട്. എന്നാൽ, ശാസ്ത്രീയമായ വൈദ്യപരിശോധനകളിലൂടെ പ്രതിക്ക് മാനസിക പ്രശ്നങ്ങളൊന്നുമില്ലെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞത് അന്വേഷണ സംഘത്തിന്റെ വലിയ വിജയമായി. കൃത്യമായ ആസൂത്രണത്തോടെയും ബോധപൂർവ്വവുമാണ് സന്ദീപ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് സ്ഥാപിക്കാൻ 70-ലധികം സാക്ഷികളെയും 200-ലധികം രേഖകളും കോടതിയിൽ ഹാജരാക്കി.
2023 മെയ് 10-ന് നടന്ന ഈ കൂരകൃത്യത്തിന്റെ നടുക്കുന്ന ഓർമ്മകളിൽ നിന്നും വന്ദനയുടെ കുടുംബം ഇന്നും മോചിതരായിട്ടില്ല. യാതൊരു പ്രകോപനവുമില്ലാതെ, സേവനതൽപ്പരതയോടെ അരികിലെത്തിയ മകളെ കൊലപ്പെടുത്തിയ പ്രതിക്ക് നിയമം നൽകുന്ന ഏറ്റവും കഠിനമായ ശിക്ഷ തന്നെ ലഭിക്കണമെന്നാണ് പിതാവ് മോഹൻദാസും അമ്മയും ആവശ്യപ്പെടുന്നത്.



