
കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്നും അന്തിമ വോട്ടർപട്ടിക ഈ മാസം 21-ന് പ്രസിദ്ധീകരിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ അറിയിച്ചു. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട് നിലവിലുള്ള പരാതികൾ ഉടൻ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് സജ്ജീകരണങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ കേരളം സന്ദർശിക്കും. ഇതിന് മുന്നോടിയായി കേന്ദ്ര തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഈ മാസം 22, 23 തീയതികളിൽ സംസ്ഥാനത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തും. ഇതിനുശേഷമായിരിക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സന്ദർശനം ഉണ്ടാവുക.
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനിയും അവസരമുണ്ടെന്നും അർഹരായവർക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വരെ അപേക്ഷിക്കാമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ഇപ്പോൾ അപേക്ഷ നൽകുന്നവരുടെ വിവരങ്ങൾ 21-ന് അന്തിമ പട്ടിക പ്രസിദ്ധീകരിച്ച ശേഷം പരിശോധിക്കും. വോട്ടവകാശം ഉറപ്പാക്കാൻ എല്ലാവരും ഈ അവസരം വിനിയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



