KeralaNews

ശബരിമല സ്വര്‍ണക്കൊള്ള; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. കേസില്‍ തൊണ്ടിമുതല്‍ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കി എസ്ഐടി.

അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും തൊണ്ടിമുതല്‍ കണ്ടെത്താത്തത് അന്വേഷണ സംഘത്തിന് വലിയ തിരിച്ചടിയാണ്. തൊണ്ടി മുതല്‍ കണ്ടത്താനായില്ലെങ്കില്‍ കേസിന് കോടതിയില്‍ തിരിച്ചടി നേരിടും എന്നാണ് വിലയിരുത്തല്‍. അതിനാല്‍ സ്മാര്‍ട്ട് ക്രിയേഷന്‍സുമായി ബന്ധമുള്ള ചെന്നൈയിലെ വ്യാപാരിയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് എസ്ഐടിയുടെ ഇപ്പോഴത്തെ തീരുമാനം. സ്മാര്‍ട്ട് ക്രിയേഷന്‍സിന് കേസില്‍ നിര്‍ണായക ബന്ധമുണ്ടെന്നും, വലിയ ദുരൂഹത സ്ഥാപനം കേന്ദ്രീകരിച്ചുണ്ട് എന്നുമാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. സ്വര്‍ണ്ണം ഗോവര്‍ദ്ധന് എത്തിച്ചു നല്‍കിയ കല്‍പ്പേഷിനെയും എസ്ഐടി ഉടന്‍ ചോദ്യം ചെയ്യും.

തൊണ്ടിമുതലെന്ന പേരില്‍ 109 ഗ്രാം സ്വര്‍ണം ചെന്നൈ സ്മാര്‍ട് ക്രീയേഷന്‍സില്‍ നിന്നും 475 ഗ്രാം ബെല്ലാരിയിലെ വ്യാപാരി ഗോവര്‍ധനില്‍ നിന്നും പിടിച്ചെടുത്തിരുന്നു. എന്നാല്‍, ഇവ ശബരിമലയില്‍ നിന്നെടുത്ത യഥാര്‍ത്ഥ സ്വര്‍ണമല്ല. തട്ടിയെടുത്തതായി കരുതുന്നതിന് തുല്യ അളവിലുള്ള സ്വര്‍ണ്ണം പ്രതികള്‍ തന്നെ എസ്‌ഐടിക്ക്് കൈമാറിയതാണ്.സ്വര്‍ണപ്പാളികളില്‍ നിന്നും എത്ര സ്വര്‍ണം നഷ്ടമായെന്നതിലും വ്യക്തയില്ല. രണ്ട് കിലോയോളം സ്വര്‍ണം നഷ്ടമായെന്നായിരുന്നു ആദ്യ നിഗമനം.അങ്ങനെയെങ്കില്‍ പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനും എടുത്തതായി പറയുന്ന 584 ഗ്രാമിനപ്പുറം ബാക്കി ഒന്നര കിലോ എവിടെയെന്ന് ഇത് വരെയും കണ്ടെത്താനായിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button