Kerala

സ്ഥാനാർഥിയുടെ പത്രിക തള്ളിയതിൽ ബി ജെ പി ഹൈക്കോടതിയിലേക്ക്

കാസർഗോഡ് മടിക്കൈ പഞ്ചായത്തിൽ സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശപത്രിക തള്ളിയ സംഭവത്തിൽ ബിജെപി ഹൈക്കോടതിയിലേക്ക്. സ്ഥാനാർത്ഥിയെ പിന്തുണച്ചയാളെ സിപിഐഎം പ്രവർത്തകർ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന് ബിജെപി ആരോപിച്ചു. സിപിഐഎം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ 5 തവണ ഭീഷണിപ്പെടുത്തിയെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എം എൽ അശ്വിനി പറഞ്ഞു.

ജീവ ഭയം കൊണ്ടാണ് പിന്തുണച്ച ആൾ സൂക്ഷ്മ പരിശോധനയിൽ തന്റെ ഒപ്പല്ലെന്ന് പറഞ്ഞതെന്നും എം എൽ അശ്വിനി പറഞ്ഞു. മടിക്കൈ പത്താം വാർഡ് ബംങ്കളത്തെ ബിജെപി സ്ഥാനാർത്ഥി രജിതയുടെ പത്രികയാണ് തള്ളിയത്. രജിതയെ പിന്തുണച്ചിട്ടില്ലെന്നും ബിജെപി പ്രവർത്തകർ വ്യാജ ഒപ്പുവെച്ച് നാമനിർദേശ പത്രിക സമർപ്പിക്കുകയായിരുന്നുവെന്ന് വരണാധികാരിക്ക് മുന്നിലെത്തി പിന്തുണച്ചയാൾ സത്യവാങ്മൂലം നൽകുകയായിരുന്നു.

സിപിഐഎമ്മാണ് ഇതിന് പിന്നിലെന്ന് ബിജെപി ആദ്യം മുതലേ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയമനടപടികളിലേക്ക് കടക്കാൻ‌ ബിജെപി ജില്ലാ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ബിജെപി സ്ഥാനാർഥിയുടെ പത്രിക തള്ളിയതോടെ മടിക്കൈ ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി ശാന്തിനി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഈ ഡിവിഷനിൽ യുഡിഎഫിന് സ്ഥാനാർത്ഥിയില്ല. സിപിഐഎമ്മിന് അപ്രമാദിത്യമുള്ള പഞ്ചായത്താണ് മടിക്കൈ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button