KeralaNews

ശബരിമല സന്ദര്‍ശനം കഴിഞ്ഞ് രാഷ്ട്രപതി തിരുവനന്തപുരത്ത് തിരിച്ചെത്തി; സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍

രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമലയില്‍ ദര്‍ശനം നടത്തി തിരുവനന്തപുരത്ത് മടങ്ങിയെത്തി.ഇരുമുടിക്കെട്ടുമായി 18 പടികള്‍ ചവിട്ടി ആചാരപൂര്‍വ്വമാണ് രാഷ്ട്രപതിയുടെ അയ്യപ്പ ദര്‍ശനം നടന്നത്.ഇന്ത്യയുടെ പ്രഥമ പൗരനെ ശബരിമല സന്നിധാനത്ത് ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവനും ബോര്‍ഡ് അംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു.തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയയിലാണ് രാഷ്ട്രപതി എത്തിയത്.ടെക്‌നിക്കല്‍ ഏരിയയില്‍ നിന്നും രാഷ്ട്രപതി നേരെ രാജ്ഭവനിലേക്ക് പോകും. ഇന്ന് രാജ്ഭവനില്‍ വിശ്രമം.

പമ്പയില്‍ നിന്നും പ്രത്യേക വാഹനത്തില്‍ ഉച്ചയ്ക്ക് 11.45 നാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്നിധാനത്ത് എത്തിയത് .തുടര്‍ന്നു മരുമകന്‍ ഗണേഷ് ചന്ദ്ര ഹേമ്പ്രാം, എഡിസി സൗരഭ് എസ് നായര്‍, പിഎസ്ഒ വിനയ് മാത്തൂര്‍ എന്നിവരും പതിനെട്ടാം പടി ചവിട്ടി.പമ്പയില്‍ നിന്നു കെട്ടു നിറച്ച ശേഷമാണ് രാഷ്ട്രപതി സന്നിധാനത്തേക്ക് യാത്ര തിരിച്ചത്.വാവരു സ്വാമിയുടെ നടയിലും രാഷ്ട്രപതി എത്തി.പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം ആയിരുന്നു മടക്കം.

അതേസമയം സുരക്ഷാ വീഴ്ച ഉണ്ടായെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ പ്രേംകൃഷ്ണ ഐഎഎസ് പറഞ്ഞു. ചെറിയ തോതില്‍ മാത്രമാണ് ടയര്‍ താഴ്ന്നത്. സുരക്ഷാ പ്രശ്‌നം ഉണ്ടായിരുന്നെങ്കില്‍ ഹെലികോപ്റ്റര്‍ ഇവിടെ നിന്ന് ടേക്ക് ഓഫ് ചെയ്യില്ലെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button