KeralaNews

‘മുഖംമൂടി ധരിപ്പിച്ചത് തിരിച്ചറിയൽ പരേഡിനായി’; കെഎസ്‌യുക്കാർക്കെതിരായ പൊലീസ് നടപടി ന്യായീകരിച്ച് സർക്കാർ

തൃശൂര്‍ വടക്കാഞ്ചേരിയില്‍ കെഎസ്‌യു പ്രവര്‍ത്തകരെ മുഖംമൂടിയണിയിച്ച് കോടതിയില്‍ എത്തിച്ചതിനെ ന്യായീകരിച്ച് സര്‍ക്കാര്‍. തിരിച്ചറിയല്‍ പരേഡിന് വേണ്ടിയാണ് മുഖംമൂടി ധരിപ്പിച്ചത് എന്ന് മന്ത്രി വി എന്‍ വാസവന്‍ നിയമസഭയില്‍ പറഞ്ഞു. വിലങ്ങ് അണിയിച്ചതിനോട് സര്‍ക്കാരിന് യോജിപ്പില്ലെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉന്നയിച്ച സബ്മിഷനാണ് സര്‍ക്കാരിന്റെ മറുപടി.

വടക്കാഞ്ചേരി കിള്ളിമംഗലം ഗവ കോളേജിലെ എസ്എഫ്‌ഐ- കെഎസ് യു സംഘര്‍ഷത്തിന്റെ ഭാഗമായിട്ടായിരുന്നു മൂന്ന് കെഎസ് യു പ്രവര്‍ത്തകരെ മുഖംമൂടിയും വിലങ്ങും അണിയിച്ച് കോടതിയില്‍ എത്തിച്ചത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പ്രതിപക്ഷനേതാവ് ഇന്ന് സഭയില്‍ വിഷയം ഉന്നയിച്ചത്. കൊടും കുറ്റവാളികളെ പോലെയാണ് കുട്ടികളെ കൊണ്ടുവന്നതെന്നും തീവ്രവാദികളോട് പോലും ഇക്കാലത്ത് ഇങ്ങനെ ചെയ്യാറില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പൊലീസ് അതിക്രമത്തിനെതിരെ എംഎല്‍എമാര്‍ നടത്തുന്ന സത്യാഗ്രഹം ഒത്തുതീര്‍പ്പാക്കുന്നില്ല എന്ന് ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

അതേസമയം നിയമസഭയിലെ വിലക്കയറ്റ ചര്‍ച്ചയ്ക്കിടയിലെ ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനിലിനെതിരെ നടത്തിയ പരാമര്‍ശം വി ഡി സതീശന്‍ പിന്‍വലിച്ചു. ജി ആര്‍ അനിലിനെതിരെ പ്രയോഗിച്ച ‘പച്ചക്കള്ളം പറയുന്നു’ എന്ന പരാമര്‍ശമാണ് വി ഡി സതീശന്‍ പിന്‍വലിച്ചത്. മുതിര്‍ന്ന അംഗം മാത്യു ടി തോമസിന്റെ ഇടപാടിനെ തുടര്‍ന്നാണ് സതീശന്‍ തന്റെ ഭാഗത്തെ തെറ്റ് അംഗീകരിച്ചത്. പ്രസ്തുത വാക്ക് സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് വി ഡി സതീശന്‍ ആവശ്യപ്പെടുകയും മന്ത്രിയോടും സഭയോടും ക്ഷമാപണം നടത്തുകയും ചെയ്തു. പ്രതിപക്ഷ നേതാവിന്റെ നടപടി അനുകരണീയമാണെന്ന് പറഞ്ഞ സ്പീക്കര്‍ നിലപാടിനെ പ്രശംസിക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button