മഴ കുറഞ്ഞതോടെ കുട മറന്നു; കൊച്ചി മെട്രോയിലെ കുട ശേഖരം

0

കൊച്ചി: മഴക്കാലത്ത് ഏറ്റവും അത്യാവശ്യമായ ഒന്നാണ് കുടകള്‍. എന്നാല്‍ മഴയൊന്ന് മാറിയാല്‍ ഏറ്റവും ആദ്യം മറന്നു വയ്ക്കുന്നതും കുടകളാണ്. ഇത്തരത്തില്‍ യാത്രക്കാര്‍ മറന്നു വച്ച കുടകളുടെ ഒരു വലിയ ശേഖരം തന്നെയുണ്ട് കൊച്ചി മെട്രോ അധികൃതരുടെ പക്കല്‍. നേരത്തെ എത്തിയ മണ്‍സൂണ്‍ സംസ്ഥാനത്ത് മെയ് അവസാനവാരത്തില്‍ തന്നെ കനത്ത മഴയ്ക്കിടയാക്കി. ഈ ദിവസങ്ങള്‍ക്ക് ശേഷം മഴ കുറഞ്ഞ മെയ് 30, 31 തീയ്യതികളില്‍ തന്നെ മെട്രോയില്‍ മറന്നുവയ്ക്കുന്ന കുടകളുടെ എണ്ണം വര്‍ധിച്ചുകഴിഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പത്തോളം കുടകളാണ് മെട്രോ അധികൃതര്‍ക്ക് ലഭിച്ചിട്ടുള്ളത്. വൈറ്റിലയില്‍ നിന്നും ആറെണ്ണവും കടവന്ത്രയില്‍ നിന്ന് നാലെണ്ണവുമാണ് ഉടമസ്ഥനില്ലാത്ത നിലയില്‍ കണ്ടെത്തിയത്. ഇതോടെ കഴിഞ്ഞ മഴക്കാലത്തെ ട്രെന്‍ഡ് ഇത്തവണയും തുടരുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്.

766 കുടകളാണ് കഴിഞ്ഞ വര്‍ഷം കൊച്ചി മെട്രോയില്‍ നിന്നും ആകെ കണ്ടെത്തിയത്. ഇതില്‍ 30 എണ്ണം മാത്രമാണ് മടക്കി നല്‍കിയത്. തങ്ങളുടെ പക്കല്‍ വിവിധ തരം കുടകളുടെ ഒരു വലിയ ശേഖരം തന്നെയുണ്ടെന്ന് മെട്രോയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നു. എന്നാല്‍, കുടകള്‍ മാത്രമല്ല മെട്രൊയില്‍ നിന്ന് ഉടമസ്ഥരില്ലാത്ത നിലയില്‍ ലഭിക്കാറുള്ളത്. ഹെല്‍മറ്റ്, പണം, വാച്ച്, ബാഗ്, രേഖകള്‍, വിലപിടിപ്പുള്ള ആഭരണങ്ങള്‍ എന്നിവയും ലഭിക്കാറുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത്തരത്തില്‍ ലഭിക്കുന്ന സാധനങ്ങളുടെ വിവരങ്ങള്‍ കൊച്ചി മെട്രോയുടെ വെബ് സൈറ്റില്‍ ഉള്‍പ്പെടെ പങ്കുവയ്ക്കാറുണ്ടെന്നും മതിയായ രേഖകള്‍ സമര്‍പ്പിച്ച് തിരികെ സ്വന്തമാക്കാന്‍ അവസരം ഉണ്ടെന്നും അധികൃതര്‍ പറയുന്നു.

ഉടമസ്ഥനില്ലാത്ത നിലയില്‍ കണ്ടെത്തുന്ന എല്ലാ വസ്തുക്കളും സ്റ്റേഷന്‍ കണ്‍ട്രോളര്‍ക്ക് കൈമാറുന്നതാണ് രീതി. ഇത്തരം സാധനങ്ങളുടെ വിവരങ്ങള്‍ ഡാറ്റാബേസില്‍ ഉള്‍പ്പെടുത്തി സുക്ഷിക്കും. ഈ വിവരങ്ങളാണ് പിന്നീട് കെഎംആര്‍എല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത്. വസ്തുക്കള്‍ കണ്ടെത്തിയ തീയതി മുതല്‍ 90 ദിവസത്തിനുള്ളില്‍ ഉടമസ്ഥര്‍ എത്തിയില്ലെങ്കില്‍ അത് സ്റ്റേഷനുകളില്‍ നിന്നും മുട്ടത്തുള്ള ഡി-കോസിലേക്ക് മാറ്റുകയും ഗസറ്റ് വിജ്ഞാപനത്തിന് ശേഷം എല്ലാ വര്‍ഷവും ലേലത്തിലൂടെ നീക്കം ചെയ്യുന്നതുമാണ് രീതിയെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

കെഎംആര്‍എല്ലിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് 1565 സാധനങ്ങളാണ് 2024 ല്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ കണ്ടെത്തിയത്. ഇതില്‍ 123 എണ്ണം ഉടമസ്ഥര്‍ക്ക് തിരികെ നല്‍കി. മുട്ടത്തെ ഡി കോസിലേക്ക് 1237 എണ്ണം മാറ്റിയപ്പോള്‍ 140 എണ്ണം ബാങ്കിലേക്ക് മാറ്റി. ഉടമസ്ഥനില്ലാതെ കണ്ടെത്തിയ 9 രേഖകള്‍ (കാര്‍ഡുകള്‍ ഉള്‍പ്പെടെ) ബന്ധപ്പെട്ടവര്‍ക്ക് അയച്ചുനല്‍കിയിട്ടുണ്ടെന്നും കെഎംആര്‍എല്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here