ടിപിയുടെ കൊലയാളികളെ ശിക്ഷായിളവ് നൽകി വിട്ടയക്കാൻ നീക്കം

0

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന ക്രൂരമായി കൊലപ്പെടുത്തിയ മൂന്നുപേർക്ക് ശിക്ഷ ഇളവ് നൽകാനുള്ള നീക്കവുമായി സർക്കാർ.

മൂന്നു പേരെ ശിക്ഷാ ഇളവ് നൽകി വിട്ടയക്കാനാണ് സർക്കാർ ശ്രമം. രണ്ടാം പ്രതി ടികെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവരാണ് പട്ടികയിലുള്ളത്. ശിക്ഷായിളവിന് മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു കഴിഞ്ഞു.

കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടാണ് പൊലീസിന് കത്ത് നൽകിയത്. ഈ കത്തിന്റെ പകർപ്പ് വാർത്ത ചാനലായ ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിടുകയായിരുന്നു..

ഹൈക്കോടതി വിധി മറികടന്നാണ് സർക്കാരിന്റെ നീക്കം. ശിക്ഷാ ഇളവില്ലാത്ത ജീവപര്യന്തം തടവിന് ഹൈക്കോടതി പ്രതികളെ ശിക്ഷിച്ചിരുന്നു. പ്രതികളുടെ അപ്പീൽ തള്ളിയായിരുന്നു ശിക്ഷ വർദ്ധിപ്പിച്ചത്. ഇതിനിടയിലാണ് പ്രതികളെ വിട്ടയക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട് വരുന്നത്.

പ്രതികൾക്ക് ഈ മാസം പരോൾ അനുവദിച്ചിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചതോടെയാണ് ജയിൽ വകുപ്പിന്റെ നടപടി. കൊടി സുനിയും അനൂപും ഒഴികെയുള്ള പ്രതികൾക്കാണ് പരോൾ അനുവദിച്ചത്. പ്രതികളായ മനോജ്, രജീഷ്, മുഹമ്മദ് ഷാഫി, സിജിത്ത്, സിനോജ് എന്നിവർക്കാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പരോൾ അനുവദിച്ചത്. തിരഞ്ഞെടുപ്പിന് മുൻപ് അപേക്ഷ സമർപ്പിച്ചവരുടെ പരോളാണ് അനുവദിച്ചതെന്ന് കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ അന്ന് വ്യക്തമാക്കിയത്.

കഴിഞ്ഞ മാർച്ചിൽ ഇവരുടെ അപേക്ഷ ജയിൽ ഉപദേശക സമിതി അംഗീകരിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉള്ളതിനാലാണ് ഇവർക്ക് പുറത്തിറങ്ങാൻ സാധിക്കാതിരുന്നത്. പെരുമാറ്റച്ചട്ടം പിൻവലിച്ചതോടെയാണ് വെള്ളിയാഴ്ച ഇവർ പുറത്തിറങ്ങിയത്.

സ്വാഭാവിക നടപടി മാത്രമാണെന്നാണ് ജയിൽ വകുപ്പിന്റെ വിശദീകരണം. പ്രതികൾക്ക് പരോളിന് അർഹതയുണ്ട്. 60 ദിവസത്തെ സാധാരണ പരോളിനും 45 ദിവസത്തെ പ്രത്യേക പരോളിനും ഇവർക്ക് അർഹതയുണ്ട്. ഇത് അനുസരിച്ചുള്ള അപേക്ഷയിലാണ് ജയിൽ ഉപദേശക സമിതിയുടെ തീരുമാനമെന്നും അധികൃതർ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here