ട്വന്‍റി20 ലോകകപ്പ് ക്രിക്കറ്റ് ആവേശത്തിനൊപ്പം കായികപ്രേമികൾക്ക് ഇരട്ടി മധുരമായി യുവേഫ യൂറോപ്യൻ ഫുട്ബോൾ ചാംപ്യൻഷിപ്പ് എത്തുന്നു. ജർമനിയാണ് ഇത്തവണ യൂറോ കപ്പിന് വേദിയൊരുക്കുന്നത്. വൻശക്തികൾ കിരീടപ്പോരിനായി ഇറങ്ങുമ്പോൾ മൈതാനങ്ങളിൽ ആവേശത്തിരയിളകും.
യൂറോകപ്പിന് വെള്ളിയാഴ്ച രാത്രി 12.30-നാണ് കിക്കോഫ്. ആദ്യകളിയിൽ ഗ്രൂപ്പ് എ-യിൽ ആതിഥേയരായ ജർമനി സ്‌കോട്ട്‌ലൻഡുമായി കളിക്കും. ജൂലായ് 14-ന് ബെർലിനിലാണ് ഫൈനൽ. ഇറ്റലിയാണ് നിലവിലെ ജേതാക്കൾ.
24 ടീമുകളാണ് ടൂർണമെന്‍റിൽ പങ്കെടുക്കുന്നത്. ജർമനിയിലെ 10 വേദികളിലായാണ് കളികൾ. യോഗ്യതാറൗണ്ട് കളിച്ചെത്തിയ 24 ടീമുകൾ കിരീടത്തിനായി പോരാടും.
ജൂൺ 14 മുതൽ ജൂലായ് 14 വരെയാണ് കളികൾ. ആറു ഗ്രൂപ്പുകളിലായാണ് മത്സരം. ഒരോ ഗ്രൂപ്പിൽനിന്നും ആദ്യരണ്ടു സ്ഥാനക്കാർ നേരിട്ട് പ്രീക്വാർട്ടറിലെത്തും. മികച്ച നാലു മൂന്നാംസ്ഥാനക്കാർക്കും നോക്കൗട്ട് റൗണ്ടിലെത്താം. ഇതിൽ ആദ്യമായി കളിക്കുന്നത് ജോർജിയ മാത്രം.
ഏറ്റവും കൂടുതൽത്തവണ കളിച്ച ടീം ജർമനി. 14-ാം യൂറോകപ്പിനാണ് ടീം എത്തുന്നത്. സ്‌പെയിനിന് 12-ാം ടൂർണമെന്റാണ്. ഫ്രാൻസ്, ഇംഗ്ലണ്ട്, നെതർലൻഡ്‌സ്, ചെക്ക് റിപ്പബ്ലിക്ക്, ഇറ്റലി ടീമുകൾ 11-ാം തവണയാണ് ടൂർണമെന്റിൽ കളിക്കുന്നത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ), കിലിയൻ എംബാപ്പെ (ഫ്രാൻസ്), ജൂഡ് ബെല്ലിങ്ങാം, ഹാരി കെയ്ൻ (ഇംഗ്ലണ്ട്), റോബർട്ട് ലെവൻഡോവ്‌സ്‌കി (പോളണ്ട്), ലൂക്ക മോഡ്രിച്ച് (ക്രൊയേഷ്യ) തുടങ്ങിയ താരനിര കളിക്കാനിറങ്ങുന്നതോടെ മൈതാനങ്ങളിൽ വീണ്ടും ഫുട്ബോൾ ആരവം മുഴങ്ങും.