‌പാനൂർ സ്പോടനത്തിൽ മരിച്ചയാളെ സിപിഎം രക്തസാക്ഷിയാക്കി ; പാർട്ടി പ്രവർത്തകന്റെ കുറിപ്പ് വിവാദത്തിൽ

0

കണ്ണൂർ : പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ മരിച്ച ഷെറിനെ രക്തസാക്ഷിയായി ചിത്രീകരിച്ച് സിപിഎം. പാനൂർ കിഴക്കുവയിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം എം. പ്രകാശനാണ് ബോംബുണ്ടാക്കിയ വ്യക്തിയെ രക്തസാക്ഷിയായി ചിത്രീകരിച്ച് ഫെയ്സ്ബുക്ക് പോസ്റ്റുമായി രംഗത്ത് എത്തിയത്.

ഏപ്രിൽ അഞ്ചിനായിരുന്നു പാനൂരിൽ ബോംബുണ്ടാക്കുന്നതിനിടെ അബദ്ധത്തിൽ പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്നവർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ സിപിഎം, ഡിവൈഎഫ്ഐ നേതാക്കളാണ് അറസ്റ്റിലായത്. ഒരിടവേളയ്‌ക്ക് ശേഷം കണ്ണൂരിലെ ബോംബ് രാഷ്‌ട്രീയം ഇതോടെ ചർച്ചയാവുകയും ചെയ്തു.

ബോംബുണ്ടാക്കുന്നതിനിടെ മരിച്ചയാളുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ സിപിഎം മുതിർന്ന നേതാക്കൾ എത്തിയതും വൻ വിവാദമായി. കേസിൽ അറസ്റ്റിലായവരെ അനുകൂലിക്കുന്ന പ്രസ്താവനയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനും നടത്തിയത്. ഇതും നിരവധി ആക്ഷേപങ്ങളുയർത്തി.

സ്ഫോടനത്തിന് പിന്നാലെ സമീപ പ്രദേശത്ത് നിന്നും ഒളിപ്പിച്ചുവച്ച നിലയിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎമ്മിന്റെ എതിരാളികളെ നേരിടാൻ തയ്യാറാക്കിയ ബോംബായിരുന്നു പൊട്ടിത്തെറിച്ചതെന്നാണ് ആരോപണം. പാർട്ടിയുടെ മുതിർന്ന നേതാക്കളുടെ പ്രതികരണങ്ങൾ ഈ ആരോപണം ശരിവയ്‌ക്കുന്ന തരത്തിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here