ആലപ്പുഴ: തുമ്പോളി ലോക്കൽ പരിധിയിലെ നാല് ബ്രാഞ്ച് സെക്രട്ടറിമാരടക്കം 52പേർ സിപിഎം വിടുന്നതായി നേതൃത്വത്തിന് കത്ത് നൽകിയതായി സൂചന. സംഘടനാവിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കിയ ആളെ ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് വിവരം.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ചതിനാണ് ലോക്കൽ കമ്മിറ്റിയംഗത്തിനെതിരെ നടപടിയെടുത്തത്. എന്നാൽ, കഴിഞ്ഞ ലോക്കൽ സമ്മേളനത്തിൽ അദ്ദേഹത്തെ വീണ്ടും കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ഇതിനെതിരെ സമ്മേളനത്തിൽ തന്നെ പ്രതിഷേധമുണ്ടായി. പിന്നീട്, ബ്രാഞ്ച് സെക്രട്ടറിമാരടക്കമുള്ളവർ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി.ഈ പരാതി ആലപ്പുഴ ഏരിയ കമ്മിറ്റിക്ക് കൈമാറി.
ഇത് പരിശോധിക്കുന്നതിനിടെ ആണ് രാജിവച്ചതായി പ്രചാരണമുണ്ടായത്. ഇക്കാര്യത്തിൽ ആരും പരസ്യപ്രതികരണം നടത്തിയിട്ടില്ല. പരാതി നൽകിയ കാര്യം അറിയാമെന്ന് സിപിഎം ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രൻ പറഞ്ഞു. പാർട്ടി അംഗത്വത്തിൽ സൂക്ഷ്മ പരിശോധന നടക്കുന്നതിനാൽ അവശരായവർ, പ്രായപരിധി കഴിഞ്ഞവർ ഉൾപ്പെടെയുള്ളവരെ ഒഴിവാക്കാറുണ്ട്. അല്ലാതെ ആരും പാർട്ടി വിട്ടതായി അറിയില്ലെന്നാണ് ലോക്കൽ സെക്രട്ടറിയും പറയുന്നത്