പാലക്കാട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിലെ കൊടിയും ആര്‍ച്ചും തകര്‍ത്തെന്നാരോപിച്ച് സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ജില്ലാ പോലീസ് മേധാവി അജിത്ത്കുമാറിൻ്റെ നിര്‍ദ്ദേശ പ്രകാരം ആലത്തൂര്‍ ഡിവൈഎസ്പി എന്‍ മുരളീധരനാണ് കേസെടുത്തത്. ക്രമസമാധാന പ്രശ്‌നമുള്ളതിനാല്‍ പാര്‍ട്ടി ഓഫീസ് ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കോട്ടായി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സിപിഐഎമ്മില്‍ ചേര്‍ന്നതിന് പിന്നാലെയാണ് സ്ഥലത്ത് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മോഹന്‍ കുമാര്‍ സിപിഐഎമ്മില്‍ ചേര്‍ന്നതിന് പിന്നാലെ കോട്ടായി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് ചുവന്ന പെയിന്റടിക്കാനുള്ള ശ്രമം നടന്നു. ഇത് സംഘടിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞതോടെ സംഘര്‍ഷത്തിന് വഴിവെക്കുകയായിരുന്നു.
അതേസമയം കോണ്‍ഗ്രസ് ഓഫീസല്ല മറിച്ച് തൻ്റെ പേരില്‍ എഗ്രിമെൻ്റ് എഴുതിയ കെട്ടിടമാണിതെന്നാണ് പാര്‍ട്ടി വിട്ട മോഹന്‍ കുമാര്‍ പ്രതികരിച്ചത്. പാര്‍ട്ടിയുടെ പേരില്‍ എഗ്രിമെൻ്റ് ഇല്ല. തൻ്റെ പേരിലാണ് എഗ്രിമെൻ്റ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്വന്തം ചെലവില്‍ പണിത കെട്ടിടമല്ല. ഇതേ ഓഫീസില്‍ കൊടി കെട്ടിയിട്ടെ പോകൂവെന്നും മോഹന്‍ കുമാര്‍ പറഞ്ഞു. എന്നാല്‍ 20 വര്‍ഷമായി കോണ്‍ഗ്രസിൻ്റെ പേരിലുള്ള ഓഫീസാണിതെന്നും കള്ള എഗ്രിമെൻ്റ് കൊണ്ട് മാറ്റാനാകില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരും അവകാശപ്പെട്ടു.