
നവകേരള സദസ്സിനിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിശദവാദം കേൾക്കും. പ്രതികൾ ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ജാമ്യ ഹർജി ഇന്നലെ പരിഗണിച്ചെങ്കിലും ആക്ഷേപം ഫയൽ ചെയ്യാൻ പരാതിക്കാർ സാവകാശം തേടിയതോടെയാണ് വാദം ഇന്നേക്ക് മാറ്റിയത്.
മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പ്രത്യേക അന്വേഷണ സംഘവും റിപ്പോർട്ട് സമർപ്പിക്കും. അഞ്ച് പ്രതികളും ഒളിവിൽ ആണെന്ന് എസ്ഐടി കോടതിയെ അറിയിച്ചിരുന്നു. അന്വേഷണം നിർണ്ണായകഘട്ടത്തിൽ ആണെന്നും ജാമ്യമനുവദിക്കരുതെന്നും എസ്ഐടി വാദിച്ചു. ഇന്നത്തെ വിശദവാദത്തിന് ശേഷം ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസ് മുൻകൂർ ജാമ്യ അപേക്ഷയിൽ വിധി പറയും. ഐപിസി 308 അടക്കമുള്ള ജാമ്യമില്ല വകുപ്പുകൾ ചേർത്താണ് അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
2023 ഡിസംബറിലാണ് സംഭവമുണ്ടായത്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദിക്കുകയായിരുന്നു. സംഭവത്തില്‍ ഗൺമാൻ അനിൽ, എസ്കോർട്ട് പൊലീസുകാരായ അരുൺ, വിപിൻ, സന്ദീപ് എന്നിവരെ കഴിഞ്ഞ ദിവസം സസ്പെൻ്റ് ചെയ്തതിരുന്നു.




