നിലമ്പൂരിൽ ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിൽ വിമർശനവുമായി പി.വി അൻവർ. സർക്കാരിന്റെ അനാസ്ഥ വീണ്ടും ഒരു ജീവനെടുത്തു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് വിരുന്നു വന്നവരെല്ലാം മടങ്ങി, നമ്മൾ നാട്ടുകാർ ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും അൻവർ.
വന്യജീവി ആക്രമണം പലർക്കും തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള ഉപാധിയായിരുന്നു. പൊലീസ് സ്റ്റേഷനു മുന്നിലെ അന്തർ നാടകങ്ങൾ കേരളം കണ്ടതാണ്. വന്യജീവി പ്രശ്നം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടല്ല താനുയർത്തിയതെന്നും അൻവർ കൂട്ടിച്ചേർത്തു.
നിലമ്പൂർ മുണ്ടേരി വാണിയമ്പുഴ ഉന്നതിയിലെ ബില്ലിയാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ചാലിയാറിന് അക്കരെയുള്ള താൽക്കാലിക കുടിലിന് സമീപത്തുവച്ചാണ് കാട്ടാന ആക്രമിച്ചത്. 2019ലെ പ്രളയത്തിൽ വീട് നഷ്ട്ടപെട്ടതിന് ശേഷം ഇവിടെ താത്കാലിക കുടിൽ കെട്ടി താമസിക്കുകയായിരുന്നു.