വയനാട് ദുരന്തം: പുനരധിവാസം ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭായോഗം

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ പുനരധിവാസം ചർച്ച ചെയ്യാൻ പ്രത്യേക മന്ത്രിസഭാ യോഗം ഇന്നുചേരും. വൈകീട്ട് മൂന്നുമണിക്ക് ഓൺലൈൻ ആയിട്ടാണ് യോഗം ചേരുക. സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പ് നിർമ്മാണം എങ്ങനെ വേണം എന്നതിലും ആരെ ഏല്പിക്കുമെന്നതിലും തീരുമാനമെടുക്കും.
പുനരധിവാസം രണ്ട് ഘട്ടമായി നടത്തുന്നത് ചർച്ച ചെയ്യും. ഉറ്റവരും വീടും സ്ഥലം നഷ്ടമായവർക്കാവും ആദ്യപരിഗണന. വീടുകൾ നിർമ്മിക്കാൻ സന്നദ്ധത അറിയിച്ചവരുമായി സർക്കാർ അടുത്ത ദിവസം ചർച്ച നടത്തും. പുനരധിവാസപ്രവർത്തനങ്ങളുടെ മേൽനോട്ടച്ചുമതല ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ്.
വീട് നിർമ്മിക്കാൻ സർക്കാർ കണ്ടെത്തിയ നെടുമ്പാല എസ്റ്റേറ്റിന്റെയും എൽസ്റ്റോൺ എസ്റ്റേറ്റിൻറയും ഉടമകൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിലെ നിയമപരിഹാരം കണ്ടെത്തലിലും പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. പുനരധിവാസത്തിന് സഹായം വാഗ്ദാനം ചെയ്ത കർണാടക, തെലങ്കാന സർക്കാരുകൾ, വ്യക്തികൾ, സംഘടനകൾ എന്നിവരെ മുഖ്യമന്ത്രി നേരിൽ കാണും.