National

ഉത്തർപ്രദേശ് ആശുപത്രി തീപിടുത്തം; ഗൂഢാലോചനയോ അനാസ്ഥയോ ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ട്

ഉത്തർപ്രദേശിലെ ഝാൻസി മഹാറാണി ലക്ഷ്മി ബായി മെഡിക്കൽ കോളേജിലെ തീപിടുത്തത്തിൽ 10 നവജാത ശിശുക്കൾ വെന്തുമരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണ സമിതി റിപ്പോർട്ട് തയ്യാറാക്കി. അപകടത്തിൽ ഗൂഢാലോചനയോ അനാസ്ഥയോ ഉണ്ടായിട്ടില്ലെന്ന് പ്രാഥമിക റിപ്പോർട്ട്. രണ്ടംഗസമിതിയുടെതാണ് റിപ്പോർട്ട്. സ്വിച്ച് ബോർഡിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായത്. തീപിടുത്തം ഉണ്ടാകുമ്പോൾ 6 നഴ്സുമാർ ICU വാർഡിൽ ഉണ്ടായിരുന്നുവെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സംഭവത്തിൽ യുപി സർക്കാർ ത്രിതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു.വിശദമായ അന്വേഷണത്തിനായി ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ജനറലിന്റെ അധ്യക്ഷതയിൽ നാലംഗ സമിതി രൂപീകരിച്ചിട്ടുണ്ട്. ഏഴു ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്നും ഉത്തർപ്രദേശ് സർക്കാർ ആവശ്യപ്പെട്ടു. യുപിയിലെ ബുന്ദേൽഖണ്ഡ് മേഖലയിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രികളിലൊന്നായ മഹാറാണി ലക്ഷ്മി ബായി മെഡിക്കൽ കോളേജിൽ വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഐസിയുവിൽ 49 നവജാത ശിശുക്കളാണ് ഉണ്ടായിരുന്നത്. 16 കുഞ്ഞുങ്ങളുടെ നില ഇപ്പോഴും ഗുരുതരമാണ്. മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങൾക്ക് സർക്കാർ 5 ലക്ഷം രൂപ വീതവും പ്രധാനമന്ത്രി 2 ലക്ഷം രൂപ വീതവും അടിയന്തര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റവരുടെ കുടുംബങ്ങൾക്ക് അൻപതിനായിരം രൂപ വീതം നൽകും.

അതേസമയം, സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന സർക്കാരിനോട് ഉത്തരം തേടി. കേസിലെ എഫ്ഐആറിൻ്റെ നിജസ്ഥിതി, ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടി, പരുക്കേറ്റവർക്ക് ചികിത്സ, ഇരകളുടെ കുടുംബങ്ങൾക്ക് നൽകിയ നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച വിവരങ്ങൾ ഒരാഴ്ചക്കകം നൽകാൻ ആവശ്യപ്പെട്ടാണ് സംസ്ഥാന ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നോട്ടീസ് അയച്ചത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും അറിയിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button