
കേരളത്തില്‍ ഇത്തവണ സര്‍പ്രൈസ് ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കേരളത്തില്‍ വലിയ അത്ഭുതങ്ങള്‍ സംഭവിക്കും. കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ ബിജെപി നിര്‍ണായക ശക്തിയായി മാറുന്ന കാഴ്ചയാകും ഇത്തവണ കാണാന്‍ സാധിക്കുകയെന്നും സുരേഷ് ഗോപി പറഞ്ഞു.
ഗുരുവായൂരില്‍ വോട്ടു രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. വളരെ ഭക്ത്യാദരപൂര്‍വം വോട്ടു ചെയ്തതായി സുരേഷ് ഗോപി പറഞ്ഞു. ഇത്തവണ ഗുരുവായൂരില്‍ വോട്ടു ചെയ്യാന്‍ സാധിച്ചു. ഗുരുവായൂരപ്പന് നന്ദിയെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 137ാം നമ്പര്‍ ബൂത്തിലാണ് സുരേഷ് ഗോപി വോട്ട് ചെയ്യാനെത്തിയത്.
ജനങ്ങളുടെ മാറ്റത്തിനായുള്ള ആഗ്രഹം വോട്ടായി മാറുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി നേതൃത്വമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും പ്രസ്താവന കൊണ്ടുപിടിച്ച് ഇറക്കുന്നുണ്ട്. എല്ലാവര്‍ക്കും പറയാനുള്ള അവകാശമുണ്ട്. പറയുന്നവര്‍ പറയട്ടെ. പക്ഷെ ജനനിശ്ചയം എന്നത് ഇതിനെയൊന്നും ആധാരമാക്കി ആയിരിക്കില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. ജനങ്ങള്‍ക്ക് ഓരോ കാലഘട്ടത്തിലും മാറി വരുന്ന ചിന്താഗതിയുണ്ട്. എന്‍ഡിഎയുടെ ഭരണമികവ് ദേശവ്യാപകമായി അംഗീകരിക്കപ്പെടുമെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
പാലക്കാട്ടെ ശോഭ സുരേന്ദ്രനെതിരെ ഉയർന്ന ആരോപണങ്ങളെ സുരേഷ് ഗോപി തള്ളിക്കളഞ്ഞു. ഇതെല്ലാം രാഷ്ട്രീയ ശത്രുക്കൾ മെനഞ്ഞെടുത്ത വെറും ‘പൊറാട്ട് നാടകങ്ങൾ’ മാത്രമാണെന്ന് അദ്ദേഹം പരിഹസിച്ചു. ചില ആൾക്കാരെ ലിസ്റ്റ് ഇട്ട് വെച്ചിട്ടുണ്ട്. അവരെ ഹത്യ ചെയ്തില്ലാതാക്കാൻ ശ്രമിക്കും. അവരെ മുന്നോട്ടു വിട്ടാൽ ആ പാർട്ടിക്ക് ഗുണം ഉണ്ടാകുമെന്ന് എതിരാളികൾക്ക് അറിയാം. ഇത്തരം വ്യാജ പ്രചരണങ്ങൾ ജനങ്ങൾക്കിടയിൽ വിലപ്പോകില്ല. ബിജെപിയുടെ വിജയസാധ്യതയെ തകർക്കാൻ ഇത്തരം നീക്കങ്ങൾക്കൊന്നും കഴിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.




