News

കടുത്ത നിലപാടില്‍ കേരള കോണ്‍ഗ്രസ് (എം); ഇന്ന് നിര്‍ണായക എല്‍ഡിഎഫ് യോഗം

നിയമസഭ തെരഞ്ഞെടുപ്പിന്റെ സീറ്റു വിഭജന ചര്‍ച്ചകള്‍ക്കിടെ നിര്‍ണായ ഇടതുമുന്നണി ഇന്ന് യോഗം ചേരും. വൈകീട്ട് മൂന്നിന് എകെജി സെന്ററിലാണ് യോഗം. മുന്നണിയിലെ സീറ്റു വിഭജനം എത്രയും വേഗം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. 13 സീറ്റ് വേണമെന്ന കടുത്ത നിലപാടിലാണ് കേരള കോണ്‍ഗ്രസ് (എം). എന്നാല്‍ 12 സീറ്റ് നല്‍കാമെന്നാണ് സിപിഎം അറിയിച്ചിട്ടുള്ളത്.

സ്ഥാനാര്‍ത്ഥി പട്ടിക അന്തിമമാക്കുന്നതിനായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ചേരുന്നുണ്ട്. മുന്‍മന്ത്രി കെ കെ ശൈലജയെ മട്ടന്നൂരിന് പകരം, പേരാവൂരില്‍ മത്സരിപ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനമായിരുന്നു. സ്പീക്കര്‍ ഷംസീറിനും ഇത്തവണ സീറ്റില്ല. പകരം തലശ്ശേരിയില്‍ കാരായി രാജന്റെ പേരാണ് ജില്ലാ നേതൃത്വം നിര്‍ദേശിച്ചിട്ടുള്ളത്. തളിപ്പറമ്പില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയെ മത്സരിപ്പിക്കാനാണ് സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം തീരുമാനിച്ചത്. ഇക്കാര്യവും സംസ്ഥാന സെക്രട്ടേറിയറ്റ് പരിഗണിക്കും. സെക്രട്ടേറിയറ്റ് അംഗമായ എം സ്വരാജ് സ്ഥാനാര്‍ത്ഥിയാകണമെന്ന് ആവശ്യപ്പെട്ട് മൂന്ന് ജില്ലാ കമ്മിറ്റികള്‍ നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലും പാര്‍ട്ടി തീരുമാനമെടുത്തേക്കും.

പുതുമുഖങ്ങളെ മത്സരിപ്പിക്കണമോ എന്നതില്‍ സിപിഐയുടെ നേതൃയോഗവും ഇന്ന് അന്തിമ തീരുമാനം എടുത്തേക്കും. പാര്‍ട്ടിയുടെ നാലു മന്ത്രിമാരെയും വീണ്ടും സ്ഥാനാര്‍ത്ഥിയാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ മൂന്നു തവണ എംഎല്‍എ ആയവരെ മുഴുവന്‍ മാറ്റി പുതിയവര്‍ക്ക് അവസരം നല്‍കാനും ധാരണയായിരുന്നു. പി എസ് സുപാല്‍, ജി എസ് ജയലാല്‍ അടക്കമുള്ളവര്‍ക്ക് സീറ്റ് ലഭിക്കില്ലെന്നാണ് സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button