കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു

കോളജ് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. കൊല്ലം ഉളിയക്കോവിലിലാണ് ഞെട്ടിക്കുന്ന കൊലപാതകം. ഫെബിൻ ജോർജ് ഗോമസ് (21) ആണ് മരിച്ചത്. കാറിലെത്തിയ മുഖം മൂടി ധരിച്ച ഒരാളാണ് ആക്രമണം നടത്തിയത്. രാത്രി ഏഴ് മണിക്കു ശേഷമായിരുന്നു സംഭവം.
ഫെബിന്റെ കഴുത്തിലും വാരിയെല്ലിന്റെ ഭാഗത്തും കൈക്കുമാണ് കുത്തേറ്റത്. ഉടൻ തന്നെ ഫെബിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലം ഫാത്തിമ മാതാ കോളജിൽ രണ്ടാം വർഷ ബിബിഎ വിദ്യാർഥിയാണ് ഫെബിൻ. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ഫെബിന്റെ പിതാവ് ഗോമസിനും കുത്തേറ്റിട്ടുണ്ട്. ഗോമസിന്റെ വാരിയെല്ലിനും കൈക്കുമാണ് കുത്തേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
വെള്ള വാഗണർ കാറിലെത്തിയ ആളാണ് ആക്രമണം നടത്തിയതെന്നു നാട്ടുകാർ പറയുന്നു. സംഭവത്തിനു പിന്നാലെ ഇയാൾ രക്ഷപ്പെടുകയും ചെയ്തു. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.